‘പാക്കിസ്ഥാനിൽ ഇപ്പോഴും 22 ഭീകര പരിശീലന കേന്ദ്രങ്ങൾ’
Mail This Article
വാഷിങ്ടൻ ∙ ജയ്ഷെ മുഹമ്മദിന്റെ ഒൻപതെണ്ണം ഉൾപ്പെടെ പാക്കിസ്ഥാനിൽ 22 ഭീകര പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യ. ഭീകരാക്രമണം ഇനിയും ഉണ്ടായാൽ ബാലാക്കോട്ടിനു സമാനമായ തിരിച്ചടി തുടർന്നും ഉണ്ടാകുമെന്നു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകി. ഭീകര പരിശീലന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കാതെ ബാലാക്കോട്ട് ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാൻ യുദ്ധഭീതി വളർത്തുകയാണെന്നു വാർത്താ ഏജൻസിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമാണ്. ഭീകര സംഘടനകൾക്കെതിരെയും ഭീകർക്കെതിരെയും വിശ്വസനീയവും ബോധ്യപ്പെടുന്നതുമായ നടപടികൾ പാക്കിസ്ഥാൻ എടുക്കേണ്ട സമയം അതിക്രമിച്ചു. രാജ്യാന്തര സമ്മർദത്തെത്തുടർന്നു ഭീകരസംഘടനകൾക്കെതിരെ ഇപ്പോൾ ആരംഭിച്ചിട്ടുള്ള നടപടികൾ പതിവു ചടങ്ങാണെന്നും കരുതൽ തടങ്കലെന്ന പേരിൽ ഭീകരർക്കു ആഡംബര സൗകര്യം ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്തരീക്ഷം മയപ്പെടുമ്പോൾ അവരെ മോചിപ്പിക്കുന്നതാണു പതിവുരീതി. അതിർത്തി കടന്നുള്ള എല്ലാ ഭീകരാക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്നും അതിന് അയൽരാജ്യം വില നൽകേണ്ടി വരുമെന്നുമാണു പുൽവാമയ്ക്കു ശേഷമുള്ള ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.