വടക്കൻ അയർലൻഡിൽ മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചു
Mail This Article
ബെൽഫാസ്റ്റ്∙ വടക്കൻ അയർലൻഡിലെ ലണ്ടൻഡെറി നഗരത്തിൽ കലാപത്തിനിടെ വെടിയേറ്റ് മാധ്യമപ്രവർത്തക ലൈറ മെക്കീ (29) കൊല്ലപ്പെട്ടു. തീവ്രദേശീയവാദികളുടെ ശക്തികേന്ദ്രമായ ക്രിഗനിൽ വ്യാഴാഴ്ച രാത്രി കലാപകാരികളും പൊലീസും തമ്മിലുള്ള സംഘർഷത്തിനിടെയാണു വെടിയേറ്റത്. തീവ്രദേശീയവാദ സംഘമായ ‘ന്യൂ ഐആർഎ’യാണു കലാപത്തിനു പിന്നിലെന്നു പൊലീസ് അറിയിച്ചു.
50 പെട്രോൾ ബോംബുകളാണു പൊലീസിനു നേരെ എറിഞ്ഞത്. രണ്ടു കാറുകൾക്കും തീയിട്ടു. ഇതിനിടെ കലാപകാരികൾ നടത്തിയ വെടിവയ്പിൽ ഗുരുതരമായി പരുക്കേറ്റ ലൈറയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കൻ അയർലൻഡിലെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവർത്തകയും ബ്ലോഗറുമാണു കൊല്ലപ്പെട്ട ലൈറ. 1998 ൽ സമാധാനക്കരാർ നിലവിൽ വരും മുൻപേ മൂന്നു ദശകം തുടർന്ന കലാപങ്ങളിൽ കാണാതായ യുവാക്കളെപ്പറ്റിയുള്ള പുസ്തകം എഴുതിവരികയായിരുന്നു.