പീഡാനുഭവത്തിന്റെ ദുഃഖവെള്ളി ; ജറുസലമിൽ ജനപ്രവാഹം
Mail This Article
ജറുസലം ∙ മനുഷ്യപുത്രന്റെ പീഡാനുഭവയാത്രയുടെ കണ്ണീരോർമകളുമായി ദുഃഖവെള്ളിയാഴ്ചയായ ഇന്നലെ ക്രിസ്തുമത വിശ്വാസികൾ പഴയ ജറുസലം വീഥികളിലൂടെ ഗൊൽഗോഥയിലേക്കു തീർഥാടനം നടത്തി. കുരിശുകളും വഹിച്ച് പ്രാർഥാനാഗാനങ്ങളും ആലപിച്ചുള്ള യാത്രയിൽ ലോകമെങ്ങും നിന്നുള്ള ആയിരക്കണക്കിനു ഭക്തർ പങ്കെടുത്തു.
ദുഃഖവെള്ളിയാഴ്ചയോടു ചേർന്ന് ഈ വർഷം ജൂതരുടെ പെസഹാപ്പെരുന്നാളും വന്നതിനാൽ വിശുദ്ധനഗരത്തിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. യേശു നടന്നു പോയ വഴിയിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും തീർഥാടകരും ചെറുസംഘങ്ങളായി കാൽവരിയിലേക്കും തുടർന്ന് യേശുവിനെ അടക്കിയ കല്ലറ സ്ഥിതി ചെയ്യുന്നതെന്നു വിശ്വസിക്കുന്ന പള്ളിയിലേക്കും പോയി.
നാളെ ഈസ്റ്റർ ഞായറും കഴിഞ്ഞേ അവർ ജറുസലം വിടുകയുള്ളു. ജൂതർ അടിമകളായിരുന്ന ഈജിപ്തിൽനിന്ന് വാഗ്ദത്ത നാട്ടിലേക്കുള്ള അവരുടെ പ്രയാണത്തിന്റെ ഓർമ ഉണർത്തുന്നതാണ് പെസഹാ ആചരണവും. ഈജിപ്തിൽ നിന്ന് കനാനിലേക്കുള്ള പൂർവികരുടെ കഠിനയാത്രയുടെ തലമുറകൾ കൈമാറി കിട്ടിയ ഓർമകൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു കൊണ്ട് അവർ പരമ്പരാഗത രീതിയിൽ പങ്കുവച്ചു.