ഓസ്ട്രേലിയ ഇനി ലിബറലോ ലേബറോ?; പാർലമെന്റ് തിരഞ്ഞെടുപ്പ് ഇന്ന്
Mail This Article
സിഡ്നി ∙ ലേബർ പാർട്ടിക്കാരനായ മുൻ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ മരണത്തിനു തൊട്ടു പിന്നാലെ, ഓസ്ട്രേലിയയിൽ ഇന്നു വോട്ടെടുപ്പ്. അടിക്കടി നേതൃമാറ്റവും ആഭ്യന്തര കലഹവുമായി സഖ്യകക്ഷികളുടെ പിന്തുണയോടെ 6 വർഷം ഭരിച്ച ലിബറൽ പാർട്ടിയും അധികാരം തിരിച്ചുപിടിക്കാൻ ആഞ്ഞു ശ്രമിക്കുന്ന ലേബർ പാർട്ടിയും നിർണായക ജനവിധി തേടുന്ന തിരഞ്ഞെടുപ്പിൽ, ജനപ്രിയ നേതാവായിരുന്ന ഹോക്കിന്റെ വിയോഗം ലേബറിന് അനുകൂല സാഹചര്യമൊരുക്കുമെന്നാണു വിലയിരുത്തൽ. ഇന്നു രാത്രി വൈകി ആദ്യഘട്ട ഫലം പുറത്തുവരും.
ലിബറൽ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ സ്കോട്ട് മോറിസൺ തലസ്ഥാനമായ സിഡ്നിയിലാണു മൽസരിക്കുന്നത്. ലേബർ നേതാവ് ബിൽ ഷോർട്ടൻ മെൽബണിലും. ഇരുനേതാക്കൾക്കും വലിയ ജനപ്രീതിയില്ലെന്നാണു സർവേകൾ പറയുന്നത്. എന്നാൽ, ഷോർട്ടനെ പ്രശംസിച്ചുള്ള തുറന്ന കത്ത് മരിക്കുന്നതിന് ഏതാനും ദിവസം മുൻപു ബോബ് ഹോക്ക് പുറത്തുവിട്ടിരുന്നു.
മാന്ത്രികസംഖ്യ: 76
151 സീറ്റുള്ള പ്രതിനിധി സഭയിലും 76 അംഗ സെനറ്റിലെ 40 സീറ്റുകളിലേക്കുമാണു തിരഞ്ഞെടുപ്പു നടക്കുന്നത്. പ്രതിനിധി സഭയിൽ 76 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. നിലവിൽ ലിബറൽ പാർട്ടിയും (58 അംഗങ്ങൾ) നാഷനൽ പാർട്ടി ഓഫ് ഓസ്ട്രേലിയയും (15 അംഗങ്ങൾ) ചേർന്നുള്ള സഖ്യമാണ് പ്രതിനിധി സഭ നിയന്ത്രിക്കുന്നത്. ലേബറിന് 69 അംഗങ്ങളുണ്ട്.
ചെയ്തേ തീരൂ!
വോട്ടവകാശമുള്ളവർ വോട്ടു ചെയ്തിരിക്കണമെന്നു നിബന്ധനയുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. വോട്ടു ചെയ്തില്ലെങ്കിൽ പിഴയടയ്ക്കേണ്ടി വരും.