‘ഗ്രംപി’ പൂച്ച ഇനിയില്ല
Mail This Article
ലൊസാഞ്ചലസ് ∙ ലോകത്തിലെ ഏറ്റവും പ്രശസ്തയായ പൂച്ച ‘ഗ്രംപി’ ഇനിയില്ല. ഭക്ഷണശാലയിൽ വെയിട്രസ് ആയിരുന്ന തബത ബുന്ദിസെൻ എന്ന യുവതിയെ കോടീശ്വരിയാക്കിയ മാജിക് ആയിരുന്നു ഗ്രംപി പൂച്ചയുടെ ജീവിതം. ഫെയ്സ്ബുക്കിൽ 85 ലക്ഷം ആരാധകരുണ്ടായിരുന്ന, ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ദശലക്ഷക്കണക്കിനാളുകൾ പിന്തുടർന്ന ഗ്രംപി ഏഴാമത്തെ വയസ്സിൽ അണുബാധയെത്തുടർന്നാണ് അരിസോണയിലെ വീട്ടിൽ മരിച്ചത്.
കുഞ്ഞായിരിക്കുമ്പോൾ 2012 ൽ, ഒരു വെബ്സൈറ്റിൽ വന്ന ചിത്രത്തോടെ ടർഡാർ സോസ് എന്ന പൂച്ച ‘ഗ്രംപി’ എന്ന പേരിൽ ലോകപ്രശസ്തയാവുകയായിരുന്നു. ഈ ചിത്രം വന്ന ശേഷം ഉടമ തബത ഹോട്ടലിലെ പണി രാജിവച്ചു. ടിവിയിലും സിനിമയിലും അഭിനയിച്ച് ഗ്രംപി തബതയെ കോടീശ്വരിയാക്കി. 5 കോടി രൂപയാണ് ഗ്രംപിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകർപ്പവകാശക്കേസിൽ മാത്രം തബതയ്ക്കു ലഭിച്ചത്. ‘ഗ്രംപൂച്ചിനോ’ എന്ന പേരിൽ കോഫി ബ്രാൻഡ്, സാൻഫ്രാൻസിസ്കോയിൽ മെഴുകുപതിമ... അങ്ങനെ പല മട്ടിൽ പ്രശസ്തി. താഴത്തെ നിര പല്ല്, മുകൾനിരയേക്കാൾ ഉന്തിനിന്നതാണ് ഗ്രംപി പൂച്ചയ്ക്ക് പ്രത്യേക വിഷാദഭാവം നൽകിയിരുന്നത്.