ഇറാനെ ഉന്നമിട്ട് യുഎസിന്റെ അധികസേനാ നീക്കം
Mail This Article
റിയാദ്/വാഷിങ്ടൻ ∙ മധ്യപൂർവദേശത്തേക്കു കൂടുതൽ സേനയെ വിന്യസിക്കാൻ യുഎസ്. മേഖലയിലേക്കു നിരീക്ഷണ കപ്പലുകൾ അയയ്ക്കുന്നതിനൊപ്പം മിസൈൽ പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കും. യുഎസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹനാണ് 1,000 സൈനികരെ കൂടി വ്യന്യസിക്കുന്ന കാര്യം അറിയിച്ചത്. എണ്ണക്കപ്പലുകൾക്കുനേരെ സമീപകാലത്തുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാൻ ആണെന്ന് ആരോപിച്ചാണു യുഎസ് സൈനിക വിന്യാസം.
ഇറാൻ അണ്വായുധം നിർമിക്കുന്നതു തടയാനായി സൈനിക നടപടി പരിഗണനയിലുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണങ്ങളിൽ ഇറാൻ സൈന്യത്തിനു പങ്കുണ്ടെന്നു തെളിയിക്കാനായി ചില പുതിയ ഫോട്ടോകളും പെന്റഗൺ പുറത്തുവിട്ടു. അതിനിടെ, സൗദി അറേബ്യയിലെ അബഹയിലേക്ക് ഹൂതി വിമതർ അയച്ച 2 ഡ്രോണുകൾ സൗദി വ്യോമസേന തകർത്തു. സ്ഫോടക വസ്തുക്കൾ നിറച്ച മറ്റൊരു ചെറുവിമാനം തിങ്കളാഴ്ച രാത്രി നിർവീര്യമാക്കിയിരുന്നു.