വത്തിക്കാനിലെ 2 കല്ലറകളിൽ അസ്ഥിക്കഷ്ണം പോലുമില്ല
Mail This Article
വത്തിക്കാൻ ∙ 36 വർഷം മുൻപു കാണാതായ പെൺകുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ തുറന്നു പരിശോധിച്ച വത്തിക്കാനിലെ 2 ശവക്കല്ലറകൾ ശൂന്യം. 19–ാം നൂറ്റാണ്ടിലെ രാജകുമാരിമാരെ അടക്കം ചെയ്ത കല്ലറകളിൽ അവരുടെ അസ്ഥിക്കഷ്ണങ്ങൾ പോലും കാണാഞ്ഞതോടെ ദുരൂഹതയേറി.
1983 ൽ ഒന്നര മാസത്തെ ഇടവേളയിൽ ഇമ്മാന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി എന്നീ പെൺകുട്ടികളെ കാണാതായിരുന്നു. വത്തിക്കാനിലെ ക്ലാർക്കിന്റെ മകളായ ഇമ്മാന്വേലയുടെ മൃതദേഹാവശിഷ്ടം ഉണ്ടെന്ന ധാരണയിലാണ് 2 ശവക്കല്ലറകൾ തുറന്നത്.
ഇമ്മാന്വേലയുടെ കുടുംബത്തിന് ഇതു സംബന്ധിച്ച് അജ്ഞാതകേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചിരുന്നു. പെൺകുട്ടികളുടെ തിരോധാനം ഇറ്റലിയിലും വത്തിക്കാനിലും ഇനിയുമടങ്ങാത്ത വിവാദവും ദുരൂഹതയുമാണ്. ജർമനി, ഓസ്ട്രിയ വംശജരായ പ്രഭുകുടുംബാംഗങ്ങളെ സംസ്കരിച്ചിരുന്ന ശ്മശാനത്തിലെ കല്ലറകളാണ് തുറന്നു പരിശോധിച്ചത്. 1836 ൽ മരിച്ച സോഫി വോൻ ഹോൻലോഹ്, 1840 ൽ മരിച്ച കാർലോട്ട ഫെഡറിക എന്നീ രാജകുമാരിമാരുടെ കല്ലറകളാണ് തുറന്നത്.
കാണാതായ പെൺകുട്ടിയെക്കുറിച്ച് വിവരമൊന്നും കിട്ടാത്തതിനാൽ, ശ്മശാനത്തിൽ 19 –ാം നൂറ്റാണ്ടിന്റെ ഒടുവിലും 60 വർഷം മുൻപും ശ്മശാനത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള രേഖകൾ പരിശോധിക്കുമെന്ന് വത്തിക്കാൻ വക്താവ് അലസാൻഡ്രോ ഗിസോട്ടി പറഞ്ഞു.
English summary: Vatican finds only empty graves in search for body