ADVERTISEMENT

ഹരാരെ∙ ദൈവം തിരിച്ചുവിളിക്കുംവരെ അധികാരത്തിലുണ്ടായിരിക്കുമെന്നു പറഞ്ഞ ഏകാധിപതി. അക്രമത്തിലും അടിച്ചമർത്തലിലും ബിരുദമെടുത്തയാളെന്നു സ്വയം വിശേഷിപ്പിച്ചാണു റോബർട്ട് മുഗാബെ സിംബാംബ്‍വെ എന്ന മുൻ കോളനിയായ ആഫ്രിക്കൻ രാജ്യത്ത് അധികാരത്തിന്റെ അനന്തസാധ്യതകൾ തേടിയത്. ഏകാധിപതിയായി വിലസിയ ഭരണകാലവും അധികാരമോഹങ്ങളുടെ കിരീടം അഴിച്ചുവയ്ക്കാൻ വിസ്സമ്മതിച്ച ജീവിതസായന്തനവും പിന്നിട്ട് അദ്ദേഹം ഓർമയാകുമ്പോൾ സിംബാബ്‌വെ തന്നെ രണ്ടു തട്ടിലാണ്– മുഗാബെയെ അനുസ്മരിക്കേണ്ടത് വീരപുരുഷനായോ വില്ലനായോ? 

കൊളോണിയൽ ഭരണത്തിൽ നിന്നു കുതറി മാറാനുള്ള കറുത്തവർഗക്കാരുടെ ഐക്യബോധത്തിന് ഇന്ധനം പകർന്ന മുഗാബെയെക്കുറിച്ച് ഇതര ആഫ്രിക്കൻ നേതാക്കൾക്ക് ആ അർഥത്തിൽ അഭിമാനമായിരുന്നു. എന്നാൽ, ഏകാധിപതിയായുളള വേഷപ്പകർച്ച ചരിത്രം ഒരിക്കലും ന്യായീകരിക്കില്ല. ബ്രിട്ടിഷ് ഭരണത്തിൻകീഴിലായിരുന്ന റൊ‍ഡേഷ്യയിൽ (സിംബാംബ്‌വെയുടെ പഴയ പേര്) 1924 ഫെബ്രുവരി 21നായിരുന്നു ജനനം. അക്കാദമിക ബിരുദങ്ങൾ നേടി ഘാനയിൽ അധ്യാപകനായി കഴിയുമ്പോഴാണു ക്വാമെ എൻക്രൂമയുടെ ആശയങ്ങൾ ആവേശമായത്. 

അങ്ങനെ 1960 ൽ സിംബാംബ്‍വെയിൽ തിരിച്ചെത്തി സിംബാബ്‌വെ ആഫ്രിക്കൻ നാഷനൽ യൂണിയൻ (സനു) പാർട്ടി രൂപീകരിച്ചു സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി. ജയിൽവാസത്തിനിടെ കുഞ്ഞ് മരിച്ചപ്പോൾ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുള്ള അനുവാദം കിട്ടിയില്ല. 

ജയിൽമോചിതനായ ശേഷം മുഗാബെ ഗറില്ലാ പോരാട്ടത്തിൽ ശ്രദ്ധയൂന്നി; ചർച്ചകളിൽ മുട്ടുമടക്കാതെ ആവശ്യങ്ങൾ ഉന്നയിച്ചു സ്വാതന്ത്ര്യം നേടിയെടുത്തു. 1980 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടി പ്രധാനമന്ത്രിയായി അധികാരമേറ്റു. എതിരാളികളെന്നു തോന്നിച്ച എൻകോമോ ഉൾപ്പെടെ നേതാക്കളെ തന്ത്രപൂർവം വരുതിയിൽ കൊണ്ടുവന്നും ‘ജനാധിപത്യ ബോധം’ പ്രസംഗത്തിൽ മാത്രമൊതുക്കിയും ഗോത്രങ്ങൾ തന്നെ ഇല്ലാതാക്കിയും പിന്നീടൊരു തേർവാഴ്ചയായിരുന്നു. വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങൾ പിടിച്ചെടുത്ത നടപടിയും അനുബന്ധ അക്രമസംഭവങ്ങളും വലിയ വിവാദമായി. ബ്രിട്ടനും യുഎസും ഉൾപ്പെടെയുള്ള വൻശക്തികളുടെ കണ്ണിലെ കരടായി. പാശ്ചാത്യ ഉപരോധം മൂലം സമ്പദ്‌വ്യവസ്ഥ തീർത്തും താറുമാറായപ്പോഴും മുഗാബെയും കുടുംബവും ആഡംബരത്തിൽ ആറാടി – 2 കൊല്ലം മുൻപ് സ്ഥാനഭ്രഷ്ടനാകും വരെ. അന്ന്, 93–ാം വയസ്സിൽ, ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി, പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജി ഒപ്പിട്ടത്: സിംഹാസനം ഒഴിയേണ്ടി വന്ന ഏകാധിപതിയുടെ കണ്ണീർ! 

മുഗാബെയെ തള്ളി ക്രിക്കറ്റ് മൈതാനവും 

ദക്ഷിണാഫ്രിക്കയിലും സിംബാബ്‍വെയിലുമായി നടന്ന 2003 ലെ ക്രിക്കറ്റ് ലോകകപ്പിനിടയിൽ സിംബാബ്‍വെയുടെ ഹെൻറി ഒലോങ്ക പ്രസിഡന്റ് മുഗാബെയുടെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കയ്യിൽ കറുത്ത ബാൻഡ് കെട്ടി കളിക്കാനിറങ്ങിയത് വിവാദമായിരുന്നു. ഒലോങ്കയും സഹകളിക്കാരൻ ആൻഡി ഫ്ലവറും മുഗാബെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളായിരുന്നു. 

രാജ്യദ്രോഹക്കുറ്റത്തിന് അറസ്‌റ്റ് ചെയ്യാൻ കാത്തുനിന്ന സിംബാബ്‌വെയുടെ രഹസ്യപൊലീസുകാരെ വെട്ടിച്ച് ഒലോങ്ക രക്ഷപ്പെടുകയായിരുന്നു. 

അധികാരം ലഹരി!

കുലീനമായ വസ്ത്രധാരണം. മദ്യം തൊടാത്ത        ജീവിതം. ഏകാധിപതിക്ക് അധികാരമാണല്ലോ ലഹരി. കുറ്റങ്ങളുടെ പേരിൽ വിചാരണ ചെയ്യില്ലെന്ന ഉറപ്പ് എഴുതി വാങ്ങിയാണു മുഗാബെ 2017 നവംബറിൽ സ്ഥാനമൊഴിഞ്ഞത്. വസതിയും വാഹനങ്ങളും സഹായികളും ഉൾപ്പെടെ സൗകര്യങ്ങൾ തുടർന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com