കരാറില്ലാ ബ്രെക്സിറ്റ് തടഞ്ഞ് ബ്രിട്ടിഷ് പാർലമെന്റ്
Mail This Article
ലണ്ടൻ ∙ കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കുന്നതു തടഞ്ഞുളള ബില്ലിന് പാർലമെന്റിന്റെ പ്രഭുസഭയിലും അംഗീകാരം. നേരത്തേ ജനസഭ പാസ്സാക്കിയിരുന്നു. ഇരുസഭകളും അംഗീകരിച്ചതോടെ എലിസബത്ത് രാജ്ഞി ഒപ്പിട്ട് തിങ്കളാഴ്ച നിയമമാകും. യൂറോപ്യൻ യൂണിയനിൽ (ഇയു) നിന്നു പിന്മാറാനുള്ള തീയതി 3 മാസം കൂട്ടി നീട്ടിക്കിട്ടാനുള്ള അഭ്യർഥനയുമായി പ്രധാനമന്ത്രി ബോറിസ് ജോൺസന് ഇയു നേതാക്കളെ സമീപിക്കേണ്ടിവരുന്ന സാഹചര്യമാണിത്. നിലവിൽ ഒക്ടോബർ 31 ആണ് അന്തിമതീയതി.
ബ്രെക്സിറ്റ് നീട്ടുന്നതിലും ഭേദം മരിക്കുന്നതാണെന്ന് സ്കോട്‌ലൻഡിലെ അബർഡീൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന്, അക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്നായിരുന്നു മറുപടി. ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഇനി ശേഷിക്കുന്ന മാർഗം തിരഞ്ഞെടുപ്പാണെന്നു വാദിച്ചു ബോറിസ് ജോൺസൻ തിങ്കളാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പിന്തുണ തേടുമെന്നാണു സൂചന.
ഒക്ടോബർ 15നു തിരഞ്ഞെടുപ്പു നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ, ഒക്ടോബർ 17,18 തീയതികളിൽ യൂറോപ്യൻ യൂണിയനുമായി നടക്കുന്ന ചർച്ചയിലെ തീരുമാനങ്ങൾ അറിഞ്ഞശേഷം മാത്രം തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കാനാണ് മുഖ്യ പ്രതിപക്ഷ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള തീരുമാനം.
തിരഞ്ഞെടുപ്പു നടക്കുകയാണെങ്കിൽ അത് ഇയുവുമായി ചർച്ചയ്ക്കു മുൻപു വേണമെന്നാണു സർക്കാർ നിലപാട്.