രാജാവിന്റെ മകൻ സൗദി ഊർജമന്ത്രി: രാജകുടുംബാംഗം ഊർജമന്ത്രിയാകുന്നത് ആദ്യം
Mail This Article
റിയാദ്∙ സൗദിയുടെ പുതിയ ഊർജമന്ത്രിയായി സൽമാൻ രാജാവിന്റെ മകൻ അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് രാജകുമാരൻ (59)ചുമതലയേറ്റു. ഖാലിദ് അൽ ഫലീഹിനെ മാറ്റിയാണു നിയമനം. ചരിത്രത്തിൽ ആദ്യമായാണു സൗദി രാജകുടുംബാംഗം ഊർജമന്ത്രിയാകുന്നത്.
സൗദി എണ്ണക്കമ്പനി അരാംകോയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് ഫലീഹിനെ മാറ്റിയതിനു പിന്നാലെയാണു മന്ത്രിസ്ഥാനവും നഷ്ടമായത്. ലോകത്തിലെ ഏറ്റവും വലിയ ഐപിഒ (പ്രഥമ ഓഹരി വിൽപന) എന്ന ഖ്യാതിയോടെ ഓഹരി വിപണിയിലേക്ക് അരാംകോ ചുവടുവയ്ക്കാനൊരുങ്ങുന്നതിനിടെയാണു നിർണായക മാറ്റം. ദീർഘകാലം എണ്ണമന്ത്രിയായിരുന്ന അലി അൽ നുഐമിയെ മാറ്റി 2016ലായിരുന്നു ഫലീഹിന്റെ നിയമനം.
ഭരണത്തലപ്പത്ത് 3 മക്കൾ
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അർധസഹോദരനായ അബ്ദുൽ അസീസ് ബിൻ സൽമാൻ വർഷങ്ങളായി ഊർജമന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയിലുണ്ട്. സുപ്രധാന വകുപ്പുകളും ഭരണ തീരുമാനങ്ങളും മുഹമ്മദ് ബിൻ സൽമാനും പ്രതിരോധവകുപ്പ് സഹോദരൻ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും കൈകാര്യം ചെയ്യുന്നു. അബ്ദുൽ അസീസ് ബിൻ സൽമാൻ കൂടി എത്തിയതോടെ ഭരണത്തലപ്പത്ത് സൽമാൻ രാജാവിന്റെ 3 മക്കളായി.