കാനഡ തീരത്ത് നാശം വിതച്ച് ഡോറിയൻ
Mail This Article
നോവ സ്കോച്യ ∙ കാനഡയുടെ അറ്റ്ലാന്റിക് തീരങ്ങളിൽ ‘ഡോറിയൻ’ ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ ആഞ്ഞു വീശിയ കാറ്റിൽ നൂറുകണക്കിനു മരങ്ങൾ കടപുഴകി. നാലര ലക്ഷം വീടുകളിലെങ്കിലും വൈദ്യുതിബന്ധം പൂർണമായും നിലച്ചു. നഗരങ്ങളിൽ പലയിടത്തും കെട്ടിടങ്ങൾക്കു നാശമുണ്ടായി.
കാറ്റിനൊപ്പം ചിലയിടങ്ങളിൽ 150 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്തു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സൈന്യം രംഗത്തിറങ്ങി. ബഹാമസിൽ കാറ്റഗറി 5 ഗണത്തിൽ സംഹാര രൂപിയായി ആഞ്ഞടിച്ച ഡോറിയൻ കനത്ത നാശം വിതച്ചിരുന്നു.
43 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റ് നോർത്ത് കാരലൈന കടന്നു കാനഡയിൽ എത്തിയപ്പോൾ കാറ്റഗറി 2 ലേക്കു ചുരുങ്ങി. ചുഴലിക്കാറ്റ് ഇനി ന്യൂഫൗണ്ട്‍ലാൻഡിലേക്കു കടക്കുമെന്നാണു പ്രവചനം.
അതേസമയം, ചുഴലിക്കാറ്റ് തൂത്തെറിഞ്ഞു കടന്നുപോയ ബഹാമസിൽ സ്ഥിതിഗതികൾ ഇപ്പോഴും പഴയ നിലയിലായിട്ടില്ല. ആയിരങ്ങൾ എല്ലാം നഷ്ടപ്പെട്ടു പലായനം ചെയ്തു. വീടുകൾ പലതും കൽക്കൂമ്പാരമായി. വൈദ്യുതിയും ശുദ്ധ ജലവിതരണവും പുന:സ്ഥാപിച്ചിട്ടില്ല.