ഇന്തൊനീഷ്യ മുൻ പ്രസിഡന്റ് ഹബീബി അന്തരിച്ചു
Mail This Article
ജക്കാർത്ത ∙ ഇന്തൊനീഷ്യയുടെ മുൻ പ്രസിഡന്റ് ബച്ചാറുദീൻ യൂസുഫ് ഹബീബി (83) അന്തരിച്ചു. 32 വർഷം നീണ്ട ജനറൽ സുഹാർത്തോയുടെ സ്വേച്ഛാധിപത്യത്തിനുശേഷം ജനാധിപത്യപാതയിൽ ഇന്തൊനീഷ്യയെ നയിച്ച നേതാവായിരുന്നു. അധിനിവേശ പ്രദേശമായ കിഴക്കൻ തിമൂറിൽ സ്വാതന്ത്ര്യ ഹിതപരിശോധന അനുവദിച്ചതു ഹബീബിയുടെ സുപ്രധാന നടപടിയായിരുന്നു.
ബുധനാഴ്ച അന്തരിച്ച അദ്ദേഹത്തിന്റെ കബറടക്കത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. നാളെ വരെ ഔദ്യോഗിക ദുഃഖാചരണമാണ്.1998 മേയിൽ അധികാരമേറ്റ ഹബീബി ഒട്ടേറെ ജനാധിപത്യ പരിഷ്കരണ നടപടികൾക്കു തുടക്കമിട്ടെങ്കിലും സുഹാർത്തോക്കെതിരെ നിയമ നടപടികൾക്കു മടിച്ചതിനാൽ 16 മാസത്തിനുശേഷം അധികാരമൊഴിയേണ്ടിവന്നു.
എൻജിനീയറിങ് ബിരുദധാരിയായ ഹബീബി വർഷങ്ങളോളം ജർമനിയിൽ വിമാനനിർമാണക്കമ്പനിയിലാണു ജോലിയെടുത്തത്. 1974 ൽ ഇന്തൊനീഷ്യയിൽ തിരിച്ചെത്തി. പ്രസിഡന്റായശേഷം സുഹാർത്തോ ഭരണകാലത്തെ മനുഷ്യാവകാശലംഘനങ്ങൾക്കു മാപ്പപേക്ഷിച്ചു. ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കുന്നതായി എട്ടിന പദ്ധതിക്കു രൂപം നൽകി. ചൈനീസ് ഭാഷാ നിരോധനം പിൻവലിച്ചു. കിഴക്കൻ തിമൂറിൽ യുഎൻ മേൽനോട്ടത്തിൽ 1999ൽ സ്വാതന്ത്ര്യ ഹിതപരിശോധന പ്രഖ്യാപിച്ച് ഇന്തൊനീഷ്യക്കാരെ അമ്പരപ്പിച്ചു.