ജുവാനിറ്റ അബർനതി ഓർമയായി
Mail This Article
വാഷിങ്ടൻ ∙ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ യുഎസിൽ വർണവിവേചനത്തിനെതിരെ കലാപം നയിച്ച പൗരാവകാശ പ്രവർത്തക ജുവാനിറ്റ അബർനതി (88) അന്തരിച്ചു. 1955 ൽ അലബാമയിലെ മോണ്ട്ഗോമറിയിൽ പൊതുവാഹനങ്ങളിൽ കറുത്ത വർഗക്കാർക്കെതിരെ നിലനിന്നിരുന്ന വിവേചനത്തിനെതിരെ മാർട്ടിൻ ലൂതർകിങ് ജൂനിയർ, ഡോ.റാൽഫ് അബർനതി എന്നിവരുമായി ചേർന്നു നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ജുവാനിറ്റ ശ്രദ്ധനേടുന്നത്. ബസ് ബഹിഷ്കരണത്തിനായി ജുവാനിറ്റ ആവിഷ്കരിച്ച പദ്ധതി പിന്നീട് അമേരിക്കൻ പൗരാവകാശ മുന്നേറ്റങ്ങളുടെ മാതൃകയായി.
മാർട്ടിൻ ലൂതർകിങ് ജൂനിയറിന്റെ ഉറ്റസുഹൃത്തും പൗരാവകാശ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനുമായ ഡോ.റാൽഫ് അബർനതിയെയാണ് ജുവാനിറ്റ വിവാഹം ചെയ്തത്. ഇവർക്ക് 3 മക്കൾ. 13 മാസം നീണ്ട ബസ് ബഹിഷ്കരണ വേളയിൽ ഡോ.റാൽഫിന്റെയും ജുവാനിറ്റയുടെയും വീടായിരുന്നു പൗരാവകാശ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കായി മാർട്ടിൻ ലൂതർ ഉപയോഗിച്ചത്. പൗരാവകാശ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ജുവാനിറ്റ പിന്നീട് വോട്ടവകാശത്തിനായി വാഷിങ്ടൻ ഡിസിയിൽ മാർച്ച് നടത്തിയും വാർത്താ പ്രാധാന്യം നേടി.