ഓസ്ട്രേലിയയിൽ കാട്ടുതീ പടരുന്നു: സ്ഥിതി അതീവ ഗുരുതരം; മരണം 23
Mail This Article
സിഡ്നി / മെൽബൺ ∙ ഓസ്ട്രേലിയയുടെ പൂർവ തീരത്ത് കാട്ടുതീ താണ്ഡവം തുടരുന്നു. കടുത്ത ചൂടും ശക്തമായ കാറ്റും ഉള്ളതിനാൽ തീയണയ്ക്കാനോ നിയന്ത്രിക്കാനോ കഴിയാതെ അധികൃതർ പെടാപ്പാടു പെടുന്നു. വിക്ടോറിയയിൽ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ൽസിൽ 11 ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്.
ഈ സംസ്ഥാനങ്ങളിലെ മറ്റ് 150 സ്ഥലങ്ങളിൽ തീയെരിയുകയാണ്. ഒരെണ്ണം കെടുത്തുമ്പോൾ പുതിയ രണ്ടോ മൂന്നോ ഉണ്ടാവുന്ന സ്ഥിതി. പുകയും ചാരവും മൂടി ഈ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമായി. സ്ഥിതി കൂടുതൽ മോശമാകുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി.
പുതുവർഷത്തലേന്നുണ്ടായിരുന്നതിലും രൂക്ഷമായ സ്ഥിതിയായിരുന്നു ഇന്നലെ. വിക്ടോറിയയിലെ മല്ലകൂട്ടയിൽ നിന്നു രക്ഷപ്പെടുത്തിയ ആയിരത്തോളം സഞ്ചാരികളുടെ സംഘം ഇന്നലെ രാവിലെ മെൽബണിലെത്തി. 2 സബ്സ്റ്റേഷനുകളിൽ തീ പടർന്നതോടെ സിഡ്നി നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. കാട്ടുതീ നേരിടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി 3000 റിസർവ് സൈനികരെക്കൂടി നിയോഗിച്ചു. മൂന്നാമതൊരു യുദ്ധക്കപ്പൽ കൂടി രക്ഷാപ്രവർത്തനങ്ങൾക്കായി ഇറക്കി.
സിഡ്നിയിൽ ഇന്നലത്തെ താപനില 45 ഡിഗ്രിയായിരുന്നു. പെൻറിത്തിൽ 48.9 ഡിഗ്രി. സെപ്റ്റംബർ 23ന് ആരംഭിച്ച ഈ വർഷത്തെ കാട്ടുതീ സീസണിൽ ഇതുവരെ 23 പേർ കൊല്ലപ്പെട്ടു. 52.5 ലക്ഷം ഹെക്ടർ (130 ലക്ഷം ഏക്കർ) സ്ഥലം കത്തിയെരിഞ്ഞു. തീ നിയന്ത്രണാതീതമായി തുടരുന്നതിനാൽ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ഇന്ത്യ സന്ദർശനം മാറ്റിവച്ചിരുന്നു.