ADVERTISEMENT

ടെഹ്റാൻ ∙ യുക്രെയ്ൻ യാത്രാവിമാനം കഴിഞ്ഞ ബുധനാഴ്ച രാവിലെ ടെഹ്റാൻ വിമാനത്താവളത്തിനു സമീപം തകർന്നുവീണത് ഇറാൻ സൈന്യം തൊടുത്തുവിട്ട മിസൈലേറ്റ്. മനഃപൂർവമല്ലാതെ സംഭവിച്ച തെറ്റെന്ന് തുറന്നുസമ്മതിച്ച ഇറാൻ, സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു; ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ചു. എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടു. 

ടെഹ്റാനിൽ നിന്ന് 82 ഇറാൻകാരും 57 കാനഡക്കാരും 11 യുക്രെയ്ൻകാരും ഉൾപ്പെടെ 167 യാത്രക്കാരും 9 ജീവനക്കാരുമായി യുക്രെയ്ൻ തലസ്ഥാനമായ കെയ്‌വിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു. ദുരന്തത്തിൽ എല്ലാവരും മരിച്ചു.‘ദുഃഖകരമായ ദിവസം. യുഎസിന്റെ പ്രവൃത്തി മൂലമുള്ള പ്രതിസന്ധിക്കിടെ, മാനുഷികമായ പിഴവ് ദുരന്തത്തിലേക്കു നയിച്ചു’ എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രതികരിച്ചത്.

ഇറാന്റെ ഖുദ്‌സ് സേനാ തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ 2 യുഎസ് സേനാതാവളങ്ങൾക്കു നേരെ ബുധനാഴ്ച പുലർച്ചെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതുകഴിഞ്ഞ് 4 മണിക്കൂറിനകമാണ് വിമാനം തകർന്നത്. ഇറാൻ സൈനിക താവളത്തിന്റെ ദിശയിലേക്കു വിമാനം പൊടുന്നനെ തിരിഞ്ഞതോടെ, ശത്രുപക്ഷം അയച്ച ക്രൂസ്മിസൈലാണെന്നു തെറ്റിദ്ധരിച്ച് ആക്രമിച്ചുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

റവല്യൂഷനറി ഗാർഡ്‌സ്  ജനറൽ അമീർ അലി വെളിപ്പെടുത്തിയത്

ടെഹ്റാൻ ∙ യുക്രെയ്ൻ വിമാനം വീഴ്ത്തിയതിന്റെ പൂർണ ഉത്തരവാദിത്തം തന്റെ യൂണിറ്റ് ഏറ്റെടുക്കുന്നുവെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് കോർ (ഐആർജിസി) വ്യോമയാന മേധാവി ജനറൽ അമീർ അലി ഹാജിസദേഹ്. വിമാനം തകർന്ന ദിവസം തന്നെ എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിഞ്ഞിരുന്നു. അത്തരമൊരു സംഭവത്തിനു സാക്ഷിയാകുന്നതിലും ഭേദം മരിക്കുന്നതാണു നല്ലതെന്ന് തോന്നിയെന്നു ജനറൽ ഇറാൻ ടിവിയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. 

‘പൂർണ യുദ്ധസജ്ജമായ രാത്രിയായിരുന്നു അത്. ടെഹ്റാനു ചുറ്റും അന്നേ ദിവസം അധിക പ്രതിരോധ സംവിധാനം ഏർപ്പെടുത്തിയിരുന്നു. അന്നേ ദിവസം ടെഹ്റാനിൽ നിന്നു യാത്രാവിമാന സർവീസ് പാടില്ലെന്നു തങ്ങൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ‘വ്യോമപ്രതിരോധ വിഭാഗത്തിലെ ഓപറേറ്റർക്കു മിസൈൽ അയയ്ക്കാൻ മേലധികാരിയുടെ അനുമതി വേണമായിരുന്നു. ആ സമയം വാർത്താവിനിമയ സംവിധാനം പ്രവർത്തിച്ചില്ല. തുടർന്ന് ഓപറേറ്റർ സ്വന്തം നിലയിൽ തീരുമാനമെടുത്തു. അതു തെറ്റി. ബുധനാഴ്ച തന്നെ വിവരം അധികൃതരെ അറിയിച്ചതായും ജനറൽ പറഞ്ഞു. 

ഇത്തരം പിഴവുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി സൈന്യത്തോട് ആവശ്യപ്പെട്ടു. സേനയുടെ പോരായ്മകൾ കണ്ടെത്തണം. കുറവുകൾ പരിഹരിക്കണം. വിമാനം തകർന്നു മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. വെള്ളിയാഴ്ച വരെ ഇറാൻ സൈന്യം മിസൈൽ ആരോപണം നിഷേധിച്ചുവരികയായിരുന്നു. 

ukraine-flight

മിസൈലിൽ പൊലിഞ്ഞ യാത്രകൾ

യാത്രാവിമാനം മിസൈലേറ്റു വീഴുന്ന സംഭവം മുൻപും. 2014 ൽ മലേഷ്യൻ വിമാനം മിസൈലേറ്റു തകർന്നുവീണത് യുക്രെയ്നിൽ. അതിനു മുൻപേ യുക്രെയ്ൻ സൈന്യം അയച്ച മിസൈലേറ്റ് റഷ്യൻ വിമാനവും വീണു. 

2014: കിഴക്കൻ യുക്രെയ്‌നു മീതെ പറക്കുകയായിരുന്ന മലേഷ്യൻ വിമാനം മിസൈലേറ്റു തകർന്നു. വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു. യുക്രെയ്ൻ സർക്കാരിനെതിരെ സായുധകലാപം നടത്തുകയായിരുന്ന റഷ്യൻ അനുകൂല വിമതർ അയച്ച മിസൈലാണു വിമാനം വീഴ്ത്തിയതെന്ന് നെതർലൻഡ്‌സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

2001: യുക്രെയ്ൻ സൈന്യം സൈനിക പരിശീലനത്തിനിടെ അയച്ച മിസൈൽ ഏറ്റ് സൈബീരിയ എയർലൈൻസ് വിമാനം കടലിൽ തകർന്നുവീണു. 78 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ഇസ്രയേൽ പൗരന്മാർ. യുക്രെയ്ൻ പിന്നീട് ഇസ്രയേലിനു നഷ്ടപരിഹാരം നൽകി.

1988: പേർഷ്യൻ ഗൾഫിനു മീതെ പറക്കുകയായിരുന്ന ഇറാൻ വിമാനം യുഎസ് യുദ്ധക്കപ്പലിൽനിന്ന് അയച്ച മിസൈലേറ്റു തകർന്നു. 290 പേരും കൊല്ലപ്പെട്ടു. എഫ് 14 പോർവിമാനമാണെന്നു തെറ്റിദ്ധരിച്ചാണ് എയർബസ് വിമാനം വീഴ്ത്തിയതെന്നു യുഎസ് പറഞ്ഞു. 8 വർഷത്തിനു ശേഷമാണു യുഎസ് നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചത്.  

1983: സോവിയറ്റ് സൈന്യം ദക്ഷിണ കൊറിയൻ എയർലൈൻസ് വിമാനം വീഴ്ത്തി. വിമാനം വഴി മാറി സോവിയറ്റ് വ്യോമപരിധിയിൽ പ്രവേശിച്ചതാണു പ്രകോപനം. 269 പേരും കൊല്ലപ്പെട്ടു.

തെറ്റ് സംഭവിച്ചത് എങ്ങനെ

യുക്രെയ്ൻ വിമാനം, പൊടുന്നനെ ഇറാൻ സൈനികതാവളത്തിനു നേർക്കു തിരിഞ്ഞു. വ്യോമപ്രതിരോധ വിഭാഗം ഇത് ക്രൂസ് മിസൈലായി തെറ്റിദ്ധരിച്ചു. മിസൈൽ അയയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ 10 സെക്കൻഡ് മാത്രം. മേലധികാരിയുടെ അനുമതി തേടാൻ ആശയവിനിമയ സംവിധാനം പ്രവർത്തിച്ചില്ല.

‘കാത്തുനിൽക്കാതെ ഓപ്പറേറ്റർ മിസൈൽ തൊടുത്തു അയച്ചത് ഹ്രസ്വദൂര മിസൈൽ’.

(ഇറാൻ സൈനിക കമാൻഡർ ബ്രിഗേഡിയർ അമീർ അലി ഹാജിസാദേഹ് ടിവിയിൽ പറഞ്ഞത് )

‘വിനാശകരമായ പിഴവിൽ ഇറാൻ അഗാധമായി ഖേദിക്കുന്നു’

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി

താലിബാൻ ആക്രമണം: 2 യുഎസ് ഭടന്മാർ മരിച്ചു

കാബൂൾ ∙ കാണ്ടഹാർ പ്രവിശ്യയിലെ ദാണ്ഡ് ജില്ലയിൽ യുഎസ് കരസേനയുടെ വാഹനം വഴിയോര ബോംബ് സ്ഫോടനത്തിൽ തകർന്നു. 2 യുഎസ് സൈനികർ കൊല്ലപ്പെട്ടു. 2 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ, വാഹനത്തിലുണ്ടായിരുന്ന എല്ലാ സൈനികരും കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു.

സമാധാന ചർച്ച നടക്കുന്നതിനിടയിലും അഫ്ഗാൻ, യുഎസ് സേനയ്ക്കു നേരെയുള്ള ആക്രമണം താലിബാൻ തുടരുകയാണ്. മിക്ക ദിവസങ്ങളിലും ആക്രമണം നടക്കുന്നുണ്ട്. അനേകം അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. ഇതുവരെ 2400 യുഎസ് ഭടന്മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അഫ്ഗാനിസ്ഥാന്റെ പകുതിയോളം പ്രദേശം ഇപ്പോൾ താലിബാന്റെ നിയന്ത്രണത്തിലാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com