സൈനികന്റെ വെടിവയ്പിൽ 20 മരണം; കൂട്ടക്കൊലയുടെ ദൃശ്യം തൽസമയം സമൂഹമാധ്യമത്തിൽ
Mail This Article
ബാങ്കോക്ക് ∙ തായ്‌ലൻഡിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ രച്ചസീമയിലെ (കൊറാറ്റ്) ഷോപ്പിങ് മാളിൽ സൈനികൻ നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ അക്രമി തൽസമയം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
സർജന്റ് മേജർ ജക്രപന്ഥ് തൊമ്മ ആണു സൈനികവാഹനവും ആയുധങ്ങളും കൈക്കലാക്കി രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെടിവയ്പു നടത്തിയ അക്രമി സെഞ്ചുറി 21 ഷോപ്പിങ് മാളിൽ ഒട്ടേറെപ്പേരെ ബന്ദികളാക്കി. ഇയാളെ കീഴടക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും.
കൂട്ടക്കൊല ലൈവ് സ്ട്രീം ചെയ്ത കൊലയാളി തൽസമയ ചിത്രങ്ങളും ‘ഞാൻ കീഴടങ്ങണോ?’, ‘മരണത്തിൽ നിന്നാർക്കും രക്ഷപ്പെടാനാകില്ല’ തുടങ്ങിയ കുറിപ്പുകളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊലയാളിയുടെ അക്കൗണ്ട് ഫെയ്സ്ബുക് പിന്നീട് നീക്കം ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മറ്റൊരു സൈനികനെയും സ്ത്രീയെയും വെടിവച്ചുകൊന്ന ശേഷം കൊലയാളി സൈനികകേന്ദ്രത്തിൽ നിന്നു തോക്കെടുത്തു ഷോപ്പിങ് മാളിലേക്കു പോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സൈനിക വാഹനമോടിച്ചു പോകുന്നതിനിടെ തലങ്ങുംവിലങ്ങും വെടിയുതിർത്തുകയായിരുന്നു.
English summary: Thailand shooting: Soldier kills 20