ജർമനിയിൽ ബാറിൽ വെടിവയ്പ്; 9 മരണം
Mail This Article
ഹനൗ ∙ ജർമനിയിലെ ഹനൗ നഗരത്തിൽ ബുധനാഴ്ച രാത്രി 2 ഷീഷ ബാറുകളിൽ വലതുപക്ഷ തീവ്രവാദി നടത്തിയ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിപക്ഷവും തുർക്കിയിൽ നിന്നുള്ള കുടിയേറ്റക്കാരാണ്. 43 വയസ്സുകാരൻ അക്രമിയെയും ഇയാളുടെ 72 വയസ്സുള്ള അമ്മയെയും അവരുടെ വീട്ടിൽ മരിച്ചനിലയിൽ പിന്നീട് കണ്ടെത്തി.
വംശീയവിദ്വേഷ ആക്രമണമാണെന്നു സംശയമുണ്ട്. അന്വേഷണം ഫെഡറൽ ഏജൻസി ഏറ്റെടുത്തു. ആളുകൾ ഒരുമിച്ചിരുന്നു ഹൂക്ക വലിക്കുന്നതിനു സൗകര്യമുള്ള സ്ഥലമാണ് ഷീഷ ബാർ. പ്രധാനമായും ഏഷ്യൻ വംശജരാണ് ഇവ നടത്തുന്നത്. രാത്രി പത്തോടെ ആയിരുന്നു ആദ്യ ആക്രമണം. ഒരുമിച്ചിരുന്നു ഹൂക്ക വലിച്ചിരുന്നവർക്കു നേരെ വെടിയുതിർത്തശേഷം കാറിൽ രക്ഷപ്പെട്ട അക്രമി 2.5 കിലോമീറ്റർ അകലെയുള്ള മറ്റൊരു ബാറിലെത്തി വീണ്ടും വെടിയുതിർത്തു.
കാറിൽ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പിന്തുടർന്ന പൊലീസ് അക്രമിയുടെ വീട്ടിലെത്തിയപ്പോൾ അയാളുടെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സ്വയം വെടിവച്ചു മരിച്ചതാണെന്നു സംശയിക്കുന്നു. അക്രമിക്കു തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസുണ്ടായിരുന്നു.
English summary: Shooting in Germany; 9 deaths