നെതന്യാഹു വീണ്ടും പ്രധാനമന്ത്രി; ഗാന്റ്സ് പ്രതിരോധമന്ത്രി
Mail This Article
ജറുസലം∙ മൂന്നു തിരഞ്ഞെടുപ്പിനു ശേഷവും തുടർന്ന അനിശ്ചിതത്വത്തിനൊടുവിൽ സഖ്യസർക്കാർ രൂപീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയായി ബെന്യാമിൻ നെതന്യാഹു അധികാരമേറ്റു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി സഖ്യഉടമ്പടി ഒപ്പിട്ട ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി നേതാവും മുൻ സൈനികമേധാവിയുമായ ബെന്നി ഗാന്റ്സ് പ്രതിരോധമന്ത്രി. ഗാന്റ്സ് ഒന്നര വർഷം കഴിഞ്ഞു പ്രധാനമന്ത്രിയാകും. 36 മന്ത്രിമാരും 16 സഹമന്ത്രിമാരുമുണ്ട്.
ഗാന്റ്സിന്റെ പാർട്ടിയിലെ ഗാബി അഷ്കെനാസിയാണു വിദേശകാര്യമന്ത്രി. ലിക്കുഡ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ ഇസ്രയേൽ കാറ്റ്സ് ധനമന്ത്രി. യാറിവ് ലെവിനാണു പാർലമെന്റ് സ്പീക്കർ. അധിനിവേശ വെസ്റ്റ് ബാങ്കിലെ പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേലിനോടു ചേർക്കുന്നതു പുതിയ സർക്കാരിന്റെ അജൻഡയായി നെതന്യാഹു ഉദ്ഘാടനപ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഗാന്റസ് ഈ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്തു.