ഇറ്റലിയിലെങ്ങും പള്ളികൾ തുറന്നു; വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുർബാന
Mail This Article
വത്തിക്കാൻ സിറ്റി ∙ ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ 2 മാസത്തിനുശേഷം ഇറ്റലിയിലുടനീളം പള്ളികൾ തുറന്ന് ദിവ്യബലി നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക പൂർണമായും തുറന്നു. 2014 ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തെ അടക്കിയ ബസിലിക്ക കപ്പേളയിലുള്ള അൾത്താരയിൽ ഫ്രാൻസിസ് മാർപാപ്പ കുർബാന അർപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ, ജോൺ പോൾ രണ്ടാമന്റെ ജന്മനാടായ പോളണ്ടിലും പ്രത്യേക കുർബാന നടത്തി.
ബസിലിക്ക തുറക്കുന്നതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച അണുനശീകരണം നടത്തിയിരുന്നു. മാർപാപ്പ മടങ്ങിയശേഷം പൊതുജനങ്ങൾക്കായി വൈദികർ ഇവിടെ കുർബാന അർപ്പിച്ചു. കൈകൾ അണുമുക്തമാക്കണമെന്നും ഒന്നര മീറ്റർ അകലം പാലിക്കണമെന്നും വിശ്വാസികൾ മുഖാവരണം ധരിക്കണമെന്നുമുള്ള നിർദേശമനുസരിച്ചായിരുന്നു ചടങ്ങുകൾ. ബസിലിക്കയിൽ പ്രവേശിക്കുന്നവരുടെ ശരീരതാപം പരിശോധിച്ചശേഷമാണ് അകത്തേക്ക് വിട്ടത്.
മുഖ്യ അൾത്താരയിൽ നിന്ന് മാർപാപ്പ എന്ന് കുർബാന അർപ്പിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. താമസസ്ഥലത്തെ ചാപ്പലിൽ നിന്നാണ് ഏറെ നാളായി അദ്ദേഹം ദിവ്യബലി അർപ്പിച്ചുവരുന്നത്.
English Summary: Saint John Paul 2 honoured