കോവിഡ് മരണം: ലക്ഷം കടന്ന് യുഎസ്
Mail This Article
കോവിഡ് മരണത്തിൽ യുഎസ് ഒരു ലക്ഷം പിന്നിട്ടു. 17 ലക്ഷത്തിലേറെയാണു രോഗികൾ. കോവിഡ് വ്യാപനം തുടരുമ്പോൾ ബ്രിട്ടനിൽ രാഷ്ട്രീയ വിവാദവും മുറുകുന്നു. ലോക് ഡൗൺ വ്യവസ്ഥ ലംഘിച്ച് നാട്ടിൽ പോയ ഉപദേശകൻ ഡൊമിനിക് കമ്മിങ്സിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ന്യായീകരിച്ചതിൽ പ്രതിഷേധിച്ച് ജൂനിയർ മന്ത്രി ഡഗ്ലസ് റോസ് രാജിവച്ചു. മരണ സംഖ്യ അരലക്ഷത്തോട് അടുത്തതോടെ പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധ നടപടികളും വിമർശനവിധേയമായി.
മറ്റു രാജ്യങ്ങൾ
∙ഫ്രാൻസ്– കോവിഡ് മരണത്തിൽ നാലാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്പെയിനായിരുന്നു ഫ്രാൻസിനു മുന്നിൽ.
∙ ജർമനി– 29 നു തന്നെ അകലം ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ഇളവ് നൽകാൻ ആലോചന. 31 യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കും ജൂൺ പകുതിയോടെ നീക്കിയേക്കും.
∙ റഷ്യ– 24 മണിക്കൂറിൽ 9000 പേർക്കു രോഗം. സ്ഥിതി നിയന്ത്രണാതീതമായി തുടരുന്നു.
∙ യുഎസ്– കലിഫോർണിയയിൽ പള്ളികളും വ്യവസായ സ്ഥാപനങ്ങളും തുറക്കാൻ നടപടി. ബ്രസീലിൽ നിന്നുള്ള യാത്രക്കാരെ വിലക്കിയ ഉത്തരവ് 2 ദിവസം നേരത്തെ നടപ്പാക്കി.
∙ ബ്രസീൽ– ഒരു ദിവസം 807 മരണം. ഇതേദിവസം യുഎസിനെക്കാൾ അധികമാണിത്.
∙ ചൈന– 36 പുതിയ കേസുകൾ. വുഹാനിൽ മാത്രം 65 ലക്ഷം ടെസ്റ്റുകൾ ചെയ്തെന്ന് അധികൃതർ.
∙ ജപ്പാൻ– അടിയന്തരാവസ്ഥ പിൻവലിച്ചതോടെ ജനജീവിതം സാധാരണ നിലയിലേക്ക്.
∙ ദക്ഷിണ കൊറിയ– 198 പുതിയ രോഗികൾ.
∙ പാക്കിസ്ഥാൻ– രോഗികൾ അരലക്ഷം കവിഞ്ഞു. ജപ്പാൻ, തുർക്കി, യുഎഇ എന്നിവയുടെ സഹായ വാഗ്ദാനം.
∙ ഇസ്രയേൽ– ബെത്‌ലഹേമിൽ തിരുപ്പിറവി പള്ളി തുറന്നു.
English Summary: Covid World update