ലോകാരോഗ്യ സംഘടന; ബന്ധം മുറിച്ച് അമേരിക്ക
Mail This Article
വാഷിങ്ടൻ ∙ ലോകാരോഗ്യ സംഘടനയുമായുള്ള (ഡബ്ല്യുഎച്ച്ഒ) ബന്ധം അമേരിക്ക വിഛേദിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിൽ ഉദ്ഭവിച്ച കോവിഡ് മഹാമാരിയെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ ലോകത്തെ തെറ്റിദ്ധരിപ്പിച്ചതായി ട്രംപ് ആരോപിച്ചു. ചൈനയുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്ന സംഘടന കാലാനുസൃതമായ മാറ്റങ്ങൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.
കോവിഡിനെതിരെ വാക്സിൻ കണ്ടെത്താനുള്ള ഗവേഷണം നടക്കുമ്പോൾ അമേരിക്കയുടെ ചുവടുമാറ്റം തിരിച്ചടിയാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 45 കോടി ഡോളറാണ് (3398 കോടി രൂപ) അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്കു പ്രതിവർഷം നൽകുന്നത്. ചൈനയുടെ സംഭാവന 4 കോടി ഡോളർ (303 കോടി രൂപ) മാത്രം. ഈ പണം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകൾക്കു നൽകുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
അമേരിക്കയിലെ ചൈനീസ് നിക്ഷേപം സംബന്ധിച്ചും ചില ചൈനക്കാർക്ക് സന്ദർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സൂചന നൽകി. ഹോങ്കോങ്ങിന് വ്യാപാര കാര്യങ്ങളിൽ നൽകുന്ന അഭിമത പദവി എടുത്തുകളയുകയാണെന്നും ട്രംപ് പറഞ്ഞു.
English summary: Trump against WHO