വൈറസിന്റെ രണ്ടാം വരവ്: സ്ഥിതി രൂക്ഷം
Mail This Article
വാഷിങ്ടൻ∙ ലോകമെമ്പാടുമുള്ള കോവിഡ് പോസിറ്റീവ് കേസുകൾ 1.6 കോടി കവിയുമ്പോൾ സ്പെയിനിൽ കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിൽ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഔദ്യോഗിക കണക്കുകളെക്കാൾ കൂടുതലാണ് യഥാർഥ മരണസംഖ്യയെന്നും ആരോപണമുണ്ട്. യുഎസിൽ ഫ്ലോറിഡ, ടെക്സസ്, കലിഫോർണിയ എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി അതീവ രൂക്ഷം.
സ്പെയിനിനെ സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തിയ ബ്രിട്ടൻ, അവിടെ നിന്നെത്തുന്നവർക്ക് 2 ആഴ്ചത്തെ ക്വാറന്റീനും നിർബന്ധമാക്കി. മറ്റു യൂറോപ്യൻ രാജ്യങ്ങളും പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി.
സ്പെയിനിലെ പ്രശസ്തമായ നിശാക്ലബ്ബുകളും ബീച്ചുകളും അടങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ലോക് ഡൗണിലാണ്. യുകെ ഗതാഗതമന്ത്രി സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുകയാണെന്ന് റിപ്പോർട്ട്.
യുഎസ്∙ ഓൺലൈൻ പഠനത്തിനു മാത്രമായി വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതു തടഞ്ഞ് പുതിയ നിയമം. കോവിഡ് പശ്ചാത്തലത്തിൽ യുഎസിലെ പ്രമുഖ സർവകലാശാലകൾ ഒരു വർഷത്തെ ഓൺലൈൻ കോഴ്സുകളാണ് നൽകുന്നത്.
റഷ്യ∙ ഒറ്റദിവസം 5,765 പുതിയ കേസുകൾ. മരണസംഖ്യ കുറയുന്നുവെങ്കിലും വ്യാപനം തുടരുന്നു.
ദക്ഷിണാഫ്രിക്ക∙ ഒറ്റദിവസം 12,00 പുതിയ കേസുകൾ. ആകെ കോവിഡ് ബാധിതർ 4.34 ലക്ഷം പിന്നിട്ടു. മരണം 6.600 കവിഞ്ഞു.
പാക്കിസ്ഥാൻ∙ ഒറ്റദിവസം 1,226 പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതർ 2.73 ലക്ഷം പിന്നിട്ടു.
ജപ്പാൻ∙ ഒറ്റദിവസം 239 പുതിയ കേസുകൾ. ടോക്കിയോ നഗരത്തിൽ തുടർച്ചയായ ആറാം ദിവസവും 200 ലേറെ കേസുകൾ.
സിംഗപ്പൂർ∙ പുതുതായി 481 കേസുകൾ. ആകെ കേസുകൾ അരലക്ഷം കടന്നു.
ലെബനൻ∙ ഒറ്റദിവസം 175 കേസുകൾ;
വിയറ്റ്നാം∙ രണ്ടാം വ്യാപന ഭീതിയിൽ ഏതാനും നഗരങ്ങളിൽ സാമൂഹിക അകലം പുനഃസ്ഥാപിച്ചു.
ഇന്തൊനീഷ്യ∙ ഒറ്റദിവസം 1492 പുതിയ കേസ്, 67 മരണം.
ഉത്തര കൊറിയയിൽ ആദ്യത്തെ കോവിഡ്
സോൾ ∙ ദക്ഷിണ കൊറിയയിൽ നിന്ന് തിരിച്ചെത്തിയയാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര കൊറിയയുടെ അതിർത്തി പട്ടണമായ കെയ്സോങ്ങിൽ പ്രസിഡന്റ് കിം ജോങ് ഉൻ അടിയന്തരാവസ്ഥയും ലോക്ഡൗണും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഉത്തര കൊറിയയിൽ ആർക്കെങ്കിലും കോവിഡ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.
സമ്പർക്കത്തിലായവരെ അടക്കം ക്വാറന്റീനിലാക്കി. വൈറസ്ബാധ തടയാൻ ഉത്തര കൊറിയ അതിർത്തികളെല്ലാം അടച്ചിരിക്കയാണ്.
English Summary: Covid second wave