പെരുന്നാൾ പുണ്യത്തിൽ ഹജ് തീർഥാടകർ
Mail This Article
മക്ക∙ സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കി ഹജ് തീർഥാടനം അവസാന ഘട്ടത്തിലേക്ക്. മുസ്ദലിഫയിൽനിന്ന് പ്രഭാത നമസ്കാരത്തിനുശേഷം മിനായിൽ എത്തിയ ഹാജിമാർ ജംറയിലെ ആദ്യത്തെ കല്ലേറു കർമം നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അണുവിമുക്തമാക്കിയ കല്ലുകൾ അധികൃതർ നൽകിയിരുന്നു.
2 മീറ്റർ വീതം അകലത്തിൽ നിന്നാണ് ആയിരത്തിൽപരം ഹാജിമാർ ഘട്ടം ഘട്ടമായി കല്ലെറിഞ്ഞത്. പിന്നീട്, മക്കയിലെ ഹറം പള്ളിയിലെത്തി നിശ്ചിത ട്രാക്കിലുടെ കഅബ പ്രദക്ഷിണം പൂർത്തിയാക്കി.
മിനായിൽ തിരിച്ചെത്തിയ ശേഷം തലമുണ്ഡന കർമം നിർവഹിച്ചു.ബാർബർമാരെ ഒഴിവാക്കി ഹാജിമാർ പരസ്പരം സഹായിക്കുകയായിരുന്നു. ഇതോടെ ഹജ് അനുഷ്ഠാനങ്ങൾക്ക് അർധവിരാമമായി. ഇഹ്റാം വസ്ത്രം മാറ്റി പുതുവസ്ത്രമണിഞ്ഞ് എല്ലാവരും പെരുന്നാൾ ആഘോഷിച്ചു. ഇത്തവണ മൃഗബലിയുണ്ടായില്ല.
ഇന്നും നാളെയും മിനായിൽ താമസിച്ചു കല്ലെറിഞ്ഞ ശേഷം കഅബയിൽ വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു സമ്പൂർണ സമാപനമാകും. സൗദിയിൽ താമസക്കാരായ, 160 രാജ്യങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത തീർഥാടകർക്ക് സൗജന്യമായി ഹജ് നിർവഹിക്കാനാണു ഭരണകൂടം അവസരമൊരുക്കിയത്. ഹാജിമാരിൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻകരുതൽ എന്നനിലയിൽ വിവിധ ആശുപത്രികളിലായി 1,456 കിടക്കകളും 272 തീവ്രപരിചരണ മുറികളും 331 ഐസലേഷൻ കേന്ദ്രങ്ങളും 200 അത്യാഹിത വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്.
English summary: Hajj