ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനങ്ങൾ; മരണം അറുപതോളം
Mail This Article
ബെയ്‌റൂട്ട് ∙ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിനെ നടുക്കിയ ഉഗ്രസ്ഫോടനങ്ങളിൽ അറുപതോളം പേർ മരിച്ചു. മൂവായിരത്തോളം പേർക്ക് പരുക്കേറ്റു. വൈകിട്ട് 6നു ശേഷം തുറമുഖ മേഖലയിലാണ് സ്ഫോടനം നടന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായും സംശയിക്കുന്നു.
തുറമുഖത്തിനടുത്തു പടക്കസാധനങ്ങൾ സൂക്ഷിച്ച സ്ഥലത്ത് ആദ്യം സ്ഫോടനം ഉണ്ടായതിനു പിന്നാലെ മറ്റൊരു വൻസ്ഫോടനം ഉണ്ടാവുകയായിരുന്നു. ആദ്യ സ്ഫോടനം നടന്ന സ്ഥലത്തെ തീയണയ്ക്കാൻ എത്തിയ അഗ്നിശമന പ്രവർത്തകരും കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവം അപകടമാകാനാണ് സാധ്യതയെന്നും സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇസ്രയേൽ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിലും വൈദ്യസഹായം ലഭ്യമാക്കുന്നതിലും ഇസ്രയേലും ഇറാനും സഹായം വാഗ്ദാനം ചെയ്തു.
സ്ഫോടനങ്ങളുടെ ആഘാതത്തിൽ നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങളുടെ ചില്ലുജാലകങ്ങൾ പൊട്ടിച്ചിതറി. ബാൽക്കണികൾ തകർന്നു നിലത്തുവീണു. നഗരം കറുത്തപുക കൊണ്ട് മൂടി. 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്കുൾപ്പെടെ നാശം സംഭവിച്ചു.
English Summary: Massive blast shakes Lebanon’s capital Beirut