ഗുസ്തി ചാംപ്യനെ ഇറാനിൽ തൂക്കിലേറ്റി; പ്രതിഷേധം
Mail This Article
ടെഹ്റാൻ ∙ സുരക്ഷാ ഗാർഡിനെ കുത്തിക്കൊന്ന കേസിൽ ഗുസ്തി ചാംപ്യൻ നവീദ് അഫ്കാരി (27) യെ ഇറാനിൽ തൂക്കിലേറ്റി. 2018 ലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെയാണ് ജലവിതരണ കമ്പനിയിലെ സുരക്ഷാജീവനക്കാരനായ ഹസൻ തുർക്ക്മാൻ കൊല്ലപ്പെട്ടത്. ഗ്രീക്കോ റോമൻ ഗുസ്തിയിലെ സൂപ്പർതാരമായിരുന്ന നവീദിനെ കുറ്റസമ്മതം നടത്താൻ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ, കായികതാരങ്ങൾ എന്നിവർ നവീദിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. വധശിക്ഷ നടപ്പാക്കിയാൽ ഇറാനെ ലോക കായിക വേദിയിൽനിന്നു വിലക്കണമെന്നു 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തു. നവീദിന്റെ കുറ്റസമ്മത വിഡിയോ ഇറാൻ പുറത്തുവിട്ടിരുന്നു. ഇതേ കേസിൽ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വർഷവും ഹബീബ് 27 വർഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
English Summary: Iran Executes 27-year-old Wrestler Navid Afkari, Evoking Shock and Condemnation