ADVERTISEMENT

സ്റ്റോക്കോം ∙ അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ മൈക്കൽ ഹാട്ടൻ എന്നിവർക്ക് ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണു പുരസ്കാരം. സുവർണഫലകവും ഒരു കോടി സ്വീഡിഷ് ക്രോണയും (8.18 കോടി രൂപ) ജേതാക്കൾക്കു സമ്മാനമായി ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ‍ ആഘോഷങ്ങളില്ലാതെയാകും പുരസ്കാര ദാനം. 

Nobel-prize-winners

വൈദ്യശാസ്ത്ര നൊബേൽ ഇത്തവണ നൽകിയിരിക്കുന്നത് മെഡിക്കൽ ഗവേഷണ രംഗത്തെ സവിശേഷമായ കണ്ടെത്തലിനാണ്. ഈ വർഷത്തെ ജേതാക്കളുടെ ശ്രമഫലമായാണ് ഹെപ്പറ്റൈറ്റിസ് സി എന്ന അ‍ജ്ഞാത വൈറസ് ശാസ്ത്രലോകത്തിനു മുന്നിൽ വെളിപ്പെട്ടത്.

ഇതോടെ വൈറസിനെ നിർണയിക്കാനുള്ള രക്ത പരിശോധനാരീതി വികസിപ്പിക്കാൻ സാധിച്ചു. രക്തദാനത്തിലൂടെ ഈ വൈറസ് മറ്റുള്ളവരിലേക്കു പകരുന്നത് തടയാൻ പരിശോധനകൾ സഹായകരമായി. രോഗം ചെറുക്കാനുള്ള ആന്റിവൈറൽ മരുന്നുകളും ഇപ്പോൾ ലഭ്യമാണ്. ലക്ഷക്കണക്കിനു ജീവനാണ് ഇതുവഴി സുരക്ഷിതമായത്. ഇക്കാര്യം നൊബേൽ സമിതി എടുത്തുപറഞ്ഞു.

ഹെപ്പറ്റൈറ്റിസ് ഗവേഷണത്തിന് ഇതു രണ്ടാം തവണയാണു നൊബേൽ ലഭിക്കുന്നത്. ശാസ്ത്രജ്ഞനായ ബറൂച് ബ്ലൂംബെർഗിന് ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടെത്തിയതിനു നേരത്തെ പുരസ്കാരം നൽകിയിട്ടുണ്ട്.

ഗവേഷണം

അറുപതുകളിൽ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ ഗവേഷകനായിരിക്കെ, ഹാർവി ആൾട്ടറാണു ഗവേഷണത്തിന്റെ ആദ്യ ഘട്ടത്തിനു തുടക്കമിട്ടത്. രക്തദാനത്തിലൂടെ കരൾരോഗം ബാധിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം ഗവേഷണം നടത്തിയത്. ആ സമയത്തു വൈദ്യശാസ്ത്രത്തിനു പരിചിതമായിരുന്ന ഹെപ്പറ്റൈറ്റിസ് ബി വൈറസല്ലാതെ മറ്റേതോ വൈറസ് കൂടി ഇതിനു പിന്നിലുണ്ടെന്ന് അദ്ദേഹം അനുമാനിച്ചു.

1980 ൽ ഷിറോൺ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഗവേഷകനായിരുന്ന മൈക്കൽ ഹട്ടൻ രോഗബാധിതനായ ഒരു ആൾക്കുരങ്ങിൽ നിന്ന് ഈ വൈറസിന്റെ പകർപ്പ് സൃഷ്ടിച്ചെടുത്തു. തുടർന്ന് ചാൾസ് എം. റൈസ് ജെനിറ്റിക് എൻജിനീയറിങ്ങിലൂടെ വൈറസിന്റെ ശേഷി മനസ്സിലാക്കി. രക്തദാനത്തിലൂടെ ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നതെങ്ങിനെയെന്ന അറിവു നൽകുന്നതായിരുന്നു ഈ ഗവേഷണങ്ങൾ.

ഹെപ്പറ്റൈറ്റിസ് സി

കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസിന് (മഞ്ഞപ്പിത്തം) പല വകഭേദങ്ങളുണ്ട്. ഇതിൽ ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയവ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നതാണ്. രക്തത്തിലൂടെ പകരുന്ന വകഭേദങ്ങളാണു ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ.

ലോകത്ത് 7 കോടി ഹെപ്പറ്റൈറ്റിസ് സി രോഗികളുണ്ടെന്നാണു കണക്ക്. പ്രതിവർഷം 4 ലക്ഷം പേർ ഇതുമൂലം മരിക്കുന്നു. ലിവർ സിറോസിസിനും കാലക്രമേണ ലിവർ കാൻസറിനും കാരണമാകുന്ന സി വൈറസിനെതിരെ ഇതുവരെ വാക്സീൻ കണ്ടെത്തിയിട്ടില്ല.

English Summary: 3 Win Joint Nobel For Medicine "For Discovery Of Hepatitis C Virus"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com