പ്രവേശനാനുമതി ഇല്ല; 20 മലയാളി നഴ്സുമാരെ കുവൈത്ത് തിരിച്ചയച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ കൊച്ചിയിൽ നിന്നെത്തിയ 20 നഴ്‌സുമാരെ, പ്രവേശനാനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി കുവൈത്ത് തിരിച്ചയച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കരാർ ജീവനക്കാരാണിവർ. നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത് ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സുമാർക്കു മാത്രമാണ് എന്നതിനാലാണു നടപടിയെടുത്തത്. 8 പുരുഷന്മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘം ചൊവ്വ രാത്രി എത്തിയപ്പോൾ മുതൽ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിൽ കുടുങ്ങി. പ്രവേശനാനുമതിയുണ്ടെന്നു കൊച്ചിയിലെ ട്രാവൽ ഏജൻസി തെറ്റിദ്ധരിപ്പിച്ചതാണെന്നു നഴ്സുമാർ പറയുന്നു.
അതേസമയം, എല്ലാ പരിശോധനകളും കഴിഞ്ഞാണു നഴ്സുമാരെ അയച്ചതെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയില്ലെന്നും പറഞ്ഞ സാമ ട്രാവൽസ് സിഇഒ വി.രാമസ്വാമി, നഴ്സുമാർക്കു മടക്ക ടിക്കറ്റ് നൽകിയെന്നും ആർക്കും സാമ്പത്തികനഷ്ടമുണ്ടാകില്ലെന്നും വ്യക്തമാക്കി. ഇന്നലെ വൈകിട്ടുള്ള വിമാനത്തിലാണു കൊച്ചിയിൽ തിരിച്ചെത്തിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നേരിട്ടു കുവൈത്തിലേക്കു പ്രവേശനമില്ല. പലരും ദുബായിലും മറ്റും എത്തി അവിടെ 14 ദിവസം തങ്ങുകയും കോവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷമാണു കുവൈത്തിലെത്തുന്നത്. ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്കു നേരിട്ടു കുവൈത്തിൽ എത്താം.