വീണ്ടും എണ്ണിയിട്ടും ജോർജിയ ബൈഡനൊപ്പം തന്നെ
Mail This Article
വാഷിങ്ടൻ ∙ റിപ്പബ്ലിക്കൻ കോട്ടയായിരുന്ന ജോർജിയയിൽ വീണ്ടും വോട്ടെണ്ണിയപ്പോഴും ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനു തന്നെ ജയം. 50 ലക്ഷം പേപ്പർ ബാലറ്റുകൾ വീണ്ടും എണ്ണിയപ്പോൾ ബൈഡന് ട്രംപിനേക്കാൾ 12,284 വോട്ടിന്റെ ലീഡുണ്ട്. നേരത്തെ ഇത് 14,000 വോട്ടായിരുന്നു. 1992നു ശേഷം ഇതാദ്യമാണ് ഡമോക്രാറ്റ് സ്ഥാനാർഥി ഇവിടെ വിജയിക്കുന്നത്. ജോർജിയയിലെ 16 ഇലക്ടറൽ വോട്ടു കൂടി ലഭിച്ചപ്പോൾ ബൈഡന് 306 ഇലക്ടറൽ വോട്ടായി. ട്രംപിന് 232. ബൈഡനെ നേരത്തേ വിജയിയായി പ്രഖ്യാപിച്ചിരുന്നു.
കോടതികളെ സമീപിച്ചിട്ടും ഫലമില്ലാഞ്ഞ് അനുയായികളെ സമരത്തിനിറക്കി ബൈഡനു വഴിമുടക്കാൻ ട്രംപ് ശ്രമം തുടരുന്നുണ്ട്. പരാജയം സമ്മതിക്കാതെ ട്രംപ് ലോകത്തിനു തെറ്റായ സന്ദേശം നൽകുന്നതായി ബൈഡൻ ആരോപിച്ചു.
ലോകാരോഗ്യ സംഘടനയിൽ യുഎസ് വീണ്ടും ചേരുമെന്നും ബൈഡൻ അറിയിച്ചു. ചൈനയോടു മൃദുസമീപനം ആരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് യുഎസ് ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിയത്.
ഇതേസമയം, പെൻസിൽവേനിയ, മിഷിഗൻ, ജോർജിയ എന്നീ സ്റ്റേറ്റുകളിൽ വ്യാപകമായ ക്രമക്കേടു നടന്നെന്നും അതു കോടതിയിൽ ചോദ്യം ചെയ്യുമെന്നും ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു.
ബൈഡന് ഇന്ന് പിറന്നാൾ
ജോ ബൈഡന് ഇന്ന് 78 വയസ്സ് തികയുന്നു. 2 മാസം കഴിഞ്ഞ് അധികാരമേൽക്കുമ്പോൾ ഏറ്റവും ഉയർന്ന പ്രായത്തിൽ അധികാരത്തിലെത്തുന്ന യുഎസ് പ്രസിഡന്റാവും അദ്ദേഹം. പ്രായത്തിന്റെ പ്രശ്നങ്ങളൊന്നുമില്ലാതെ, തികച്ചും ആരോഗ്യവാനും ഊർജസ്വലനുമാണ് ബൈഡനെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 20 വർഷത്തോളം പ്രായക്കുറവുള്ള കമല ഹാരിസാണ് വൈസ് പ്രസിഡന്റായി ബൈഡന്റെ കൂടെയുള്ളത്. റൊണാൾഡ് റീഗൻ 1989ൽ വൈറ്റ്ഹൗസ് വിടുമ്പോൾ 78ന് അടുത്ത് എത്തിയിരുന്നു– അതായത് 77 വർഷവും 349 ദിവസവും.
English Summary: Joe Biden wins Republican stronghold Georgia