ഇറാന്റെ പ്രമുഖ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു
Mail This Article
ടെഹ്റാൻ ∙ ഇറാന്റെ പ്രതിരോധ ഗവേഷണ പദ്ധതികളുടെ തലവനും പ്രമുഖ ആണവശാസ്ത്രജ്ഞനുമായ മൊഹ്സെൻ ഫക്രിസാദെഹ് (62) ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഫക്രിസാദെഹുമായ പോയ വാഹനത്തിനു നേരെ അബ്സാദിൽ വച്ച് അജ്ഞാതസംഘം വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അണുബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ രഹസ്യപദ്ധതിയുടെ കാർമികൻ ഫക്രിസാദെഹ് ആണെന്ന് യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു.
കൊലപാതകത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്തി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. കൊലപാതകത്തിനു പിന്നിൽ ഇസ്രയേലാണെന്നും ആരോപിച്ചു. യുഎസിലെ ട്രംപ് ഭരണകൂടത്തിന്റെ അവസാനനാളുകളിലുണ്ടായ കൊലപാതകം മേഖലയിലെ സംഘർഷസാധ്യത ഉയർത്തി.
ഇസ്‍ലാമിക് റവലൂഷനറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രഫസറായിരുന്നു. 2018ൽ ഇറാന്റെ ആണവ പദ്ധതികളെപ്പറ്റിയുള്ള അവതരണത്തിൽ ഫക്രിസാദെഹിന്റെ പേര് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രത്യേകം പരാമർശിച്ചിരുന്നു.
2010നും 2012നുമിടയിൽ ഇറാന്റെ 4 ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടിട്ടുണ്ട്.