ക്രൈസ്റ്റ്ചർച്ച് വെടിവയ്പ്: കൃത്യത്തിനു മുൻപ് ഭീകരൻ ഇന്ത്യയിലും വന്നു
Mail This Article
മെൽബൺ ∙ ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ 2019 ൽ 2 മുസ്‌ലിം പള്ളികളിൽ 51 പേരെ വെടിവച്ചുകൊന്ന ഭീകരൻ ബ്രന്റൻ ടറാന്റ്, കൃത്യത്തിനു മുൻപ് ഇന്ത്യ അടക്കം സന്ദർശിച്ചിരുന്നതായി കണ്ടെത്തി.
ഓസ്ട്രേലിയക്കാരനായ ഇയാൾ 2014 നും 2017നും ഇടയിൽ വിപുലമായ വിദേശയാത്രകൾ നടത്തിയെന്നാണു റോയൽ അന്വേഷണ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ടിലുള്ളത്.
ചൈന, ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നിവയടക്കം രാജ്യങ്ങളിൽ 18 മാസം നീണ്ട യാത്രയിൽ ഏറ്റവും കാലം ചെലവഴിച്ചത് ഇന്ത്യയിലാണ്. 2015 നവംബർ 21 മുതൽ 2016 ഫെബ്രുവരി 18 വരെ ഇയാൾ ഇന്ത്യയിൽ എന്തു ചെയ്യുകയായിരുന്നുവെന്നു റിപ്പോർട്ടിലില്ല.
തനിച്ചായിരുന്നു യാത്ര. വിദേശയാത്രകളിൽ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നോ എന്നും റിപ്പോർട്ടിലില്ല. എന്നാൽ തീവ്ര വംശീയത പ്രചരിപ്പിക്കുന്ന കുടിയേറ്റ വിരുദ്ധ ഇന്റർനെറ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു. പരോളില്ലാതെ മരണം വരെ തടവുശിക്ഷയാണു ടറാന്റിനു കോടതി വിധിച്ചത്.