വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയത് ബൊക്കോ ഹറാം ഭീകരർ
Mail This Article
ലോഗോസ്∙ നൈജീരിയയിൽ സ്കൂൾ ആക്രമിച്ചു മുന്നൂറിലേറെ വിദ്യാർഥികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ബൊക്കോ ഹറാം ഭീകരർ ഉത്തരവാദിത്തമേറ്റതായി മാധ്യമ റിപ്പോർട്ടുകൾ. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കാറ്റ്സീനയിലെ കൻകാരയിലുള്ള സർക്കാർ സയൻസ് സ്കൂളിൽനിന്നു വെള്ളിയാഴ്ച വൈകിട്ട് 330 ആൺകുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്.
സംഭവത്തിനു പിന്നിൽ ബോക്കോ ഹറാം ഭീകരരാണെന്ന് അവകാശപ്പെട്ട് സംഘടനയുടെ തലവൻ അബൂബക്കർ ഷെക്കാവുവിന്റെ ശബ്ദസന്ദേശം ലഭിച്ചതായി ഡെയ്‌ലി നൈജീരിയ ഓൺലൈൻ പത്രം റിപ്പോർട്ട് ചെയ്തു.
പാശ്ചാത്യ വിദ്യാഭ്യാസം ഇസ്‌ലാമിക മൂല്യങ്ങൾക്കു വിരുദ്ധമാണെന്നും കുട്ടികളെ തട്ടിയെടുത്തത് അത്തരം വിദ്യാഭ്യാസത്തിൽനിന്നു പിന്തിരിയാൻ ജനങ്ങളെ പ്രേരിപ്പിക്കാനാണെന്നും ശബ്ദസന്ദേശത്തിൽ പറയുന്നതായാണ് റിപ്പോർട്ട്.ഇതിനിടെ, അക്രമികളെ കണ്ടെത്തിയെന്നും ബന്ദികളാക്കിയ കുട്ടികളെ വിട്ടുകിട്ടാനായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ വക്താവ് ഗർബ ഷെഹു അറിയിച്ചു.