ലഖ്‍വിക്ക് 15 വർഷം കഠിനതടവ്
Mail This Article
ലഹോർ ∙ ഭീകരാക്രമണത്തിനു സാമ്പത്തികസഹായം ചെയ്ത കേസിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തയിബ കമാൻഡറുമായ സാഖിയുർ റഹ്മാൻ ലഖ്‍വിക്ക് ഭീകരവിരുദ്ധ കോടതി 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായ ലഖ്‍വിയെ മറ്റൊരു കേസിൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ലഖ്‍വിയെ കോടതി ജയിലിലേക്കയച്ചു.
പഞ്ചാബിലെ ഒകാര ജില്ലക്കാരനായ ലഖ്‍വി ഇസ്‍ലാമാബാദിലാണ് താമസം. യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഇയാൾ മുംബൈ ഭീകരാക്രമണക്കേസിൽ 2015 മുതൽ ജാമ്യത്തിലാണ്. ഇയാളുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. യാത്രാവിലക്കുമുണ്ട്.
ഭീകരപ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകുന്നതു തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ ഫിനാൻഷ്യൽ ആക‍്ഷൻ ടാസ്ക് ഫോഴ്സ് പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ പെടുത്തി നടപടിക്കു സമ്മർദം ചെലുത്തിയിരുന്നു.
Content Highlights: Zaki-ur-Rehman Lakhvi Gets 15 Years Jail