ADVERTISEMENT

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്മെന്റ് പ്രമേയം തിങ്കളാഴ്ച സഭയിൽ അവതരിപ്പിക്കുമെന്നു സ്പീക്കർ നാൻസി പെലോസി അറിയിച്ചു. 10 ദിവസം കൂടി കഴിഞ്ഞാൽ ട്രംപ് അധികാരമൊഴിയുമെങ്കിലും കാപ്പിറ്റോൾ മന്ദിരത്തിലെ ട്രംപ് അനുയായികളുടെ തേർവാഴ്ച വൻ രോഷത്തിനു ഇടയാക്കിയ സാഹചര്യത്തിലാണു ഡമോക്രാറ്റുകളുടെ നീക്കം. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നാണ് ആരോപണം.

അധികാരദുർവിനിയോഗത്തിന്റെ പേരിൽ 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തെങ്കിലും 2020 ഫെബ്രുവരിയിൽ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയിൽ ഡമോക്രാറ്റുകൾക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റിൽ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ. കാപ്പിറ്റോൾ അതിക്രമത്തിൽ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇംപീച്ച്മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടൽ.

അതേസമയം, നീക്കം രാഷ്ട്രീയപ്രേരിതമെന്നും ഇതു രാജ്യത്തെ കൂടുതൽ വിഭജിക്കുന്നതിലേക്കു നയിക്കുമെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. യുഎസ് പാർലമെന്റിന്റെ ഇരുസഭകളും ചേർന്ന് പ്രസിഡന്റിനെ വിചാരണ ചെയ്യുന്ന നടപടിയാണു ഇംപീച്ച്മെന്റ്. മുൻപ് ഒരു യുഎസ് പ്രസിഡന്റും രണ്ടു വട്ടം ഈ നടപടിക്കു വിധേയമായിട്ടില്ല.

കക്ഷിനില വച്ചു പ്രമേയം സെനറ്റിൽ പരാജയപ്പെടാനാണു സാധ്യത. തിങ്കളാഴ്ച സഭയിൽ പ്രമേയം അവതരിപ്പിച്ചാലും സെനറ്റിന്റെ പരിഗണനയ്ക്കു വരുമ്പോഴേക്കും 19 –ാം തീയതിയെങ്കിലുമാകും. ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന്റെ തലേന്നാണിത്. സ്വാഭാവികമായും വിചാരണ നടക്കുക അധികാരമൊഴിഞ്ഞ ശേഷമായിരിക്കും. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന്റെ ഭരണഘടനാസാധുത സംബന്ധിച്ചും തർക്കമുണ്ട്.

കുറ്റവിചാരണ വിജയിച്ചാൽ മുൻ പ്രസിഡന്റുമാർക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും.
English Summary: Pelosi says House will move to impeach Trump if he doesn’t resign ‘immediately’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com