കാബൂളിൽ 2 വനിതാ ജഡ്ജിമാരെ വെടിവച്ചു കൊന്നു
Mail This Article
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ 2 വനിതാ ജഡ്ജിമാരെ അജ്ഞാതർ വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ എട്ടരയോടെ വടക്കൻ കാബൂളിലാണു സംഭവം. സർക്കാർ വാഹനത്തിൽ സുപ്രീം കോടതിയിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ഇരുവരുടെയും പേരു പുറത്തുവിട്ടിട്ടില്ല. കാർ ഡ്രൈവർക്കും വെടിയേറ്റു.
ഖത്തറിൽ താലിബാൻ– സർക്കാർ സമാധാന ചർച്ച നടക്കുന്നതിനിടെയാണു സംഭവം. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ വ്യക്തമാക്കി. താലിബാൻ നിരപരാധികളായ വ്യക്തികളെ വധിക്കുന്നതായി ആരോപിച്ച പ്രസിഡന്റ് അഷ്റഫ് ഗനി സ്ഥിരമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിൽ ഇരുനൂറിലേറെ വനിതാ ജഡ്ജിമാരാണ് ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരാണ് അടുത്തിടെയായി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുന്നത്.
പ്രധാന വ്യക്തികളെ ഉന്മൂലനം ചെയ്യുമെന്നാണ് താലിബാൻ വ്യക്തമാക്കിയിട്ടുള്ളത്. ഐഎസ് വിഭാഗവും ആക്രമണങ്ങളുടെ പിന്നിലുണ്ട്. സമീപകാലത്ത് വിദ്യാഭ്യാസ സ്ഥാപനം ആക്രമിച്ച് വിദ്യാർഥികൾ അടക്കം 50 പേരെ കൊലപ്പെടുത്തിയത് ഐഎസ് ആയിരുന്നു.