ഗ്രീൻ കാർഡിനു പുതു പദ്ധതി; ഇന്ത്യയ്ക്ക് പ്രതീക്ഷ
Mail This Article
വാഷിങ്ടൻ ഡിസി ∙ യുഎസ് പ്രസിഡന്റായി ആദ്യദിനം കുടിയേറ്റസൗഹൃദ നടപടികൾക്കു മുൻഗണന ഉറപ്പാക്കി ജോ ബൈഡൻ. കുടിയേറ്റ വ്യവസ്ഥകൾ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷൻ ബിൽ കോൺഗ്രസിനു വിട്ടതു കൂടാതെ 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലും 2 നിർദേശങ്ങളിലും ബൈഡൻ ഒപ്പിട്ടു.
മാസ്ക് പ്രോത്സാഹിപ്പിക്കാനുള്ള ‘100 ദിന മാസ്ക് ചാലഞ്ച്’ ആയിരുന്നു ഇവയിൽ ആദ്യത്തേത്. സർക്കാർ സ്ഥാപനങ്ങളിലും മറ്റും മാസ്ക് നിർബന്ധമാക്കിയുള്ള നിർദേശവും നൽകിയിട്ടുണ്ട്.
കുടിയേറ്റ വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കാനുള്ള ‘യുഎസ് സിറ്റിസൻഷിപ് ആക്ട് 2021’ ആണു കോൺഗ്രസിലേക്ക് അയച്ചിരിക്കുന്നത്. യുഎസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനു വേണ്ടി കാത്തിരിപ്പുകാലം കുറയ്ക്കാൻ നിർദേശങ്ങൾ ബില്ലിലുണ്ട്. ഗ്രീൻ കാർഡ് എണ്ണത്തിൽ ഓരോ രാജ്യത്തിനും പരിധി നിശ്ചയിച്ചിട്ടുള്ളത് എടുത്തു കളയും. ഐടി വിദഗ്ധരായ ആയിരക്കണക്കിന് ഇന്ത്യക്കാർ സ്ഥിരതാമസ അനുമതിക്കായി പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരുന്ന നിലവിലെ അവസ്ഥയ്ക്കു പരിഹാരമായേക്കാം. എച്ച്–1 ബി വീസക്കാരുടെ കുടുംബാംഗങ്ങൾക്കു തൊഴിലനുമതിയും ബില്ലിലെ നിർദേശമാണ്.
രേഖകളില്ലാത്ത കുടിയേറ്റക്കാർക്കു പൗരത്വം അനുവദിക്കാനായി ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്തു തുടക്കമിട്ടതും പിന്നീടു ട്രംപ് റദ്ദാക്കിയതുമായ ‘ഡാക’ പദ്ധതി പുനരവതരിപ്പിക്കും. ഒബാമ ഈ പദ്ധതി ആവിഷ്കരിക്കുമ്പോൾ ബൈഡൻ വൈസ് പ്രസിഡന്റായിരുന്നു. ട്രംപിന്റെ കുടിയേറ്റവിരുദ്ധ ഉത്തരവുകളിൽ പലതും റദ്ദാക്കുകയും പുതിയ നടപടികൾക്കു തുടക്കമിടുകയും ചെയ്തു.
ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ ആഗോള വാക്സീൻ പദ്ധതിയിലേക്ക് യുഎസ് എത്തും. ഇതു വാക്സീൻ വിതരണം എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കാൻ സഹായകരമാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു
ബൈഡന്റെ പ്രധാന ഉത്തരവുകൾ
∙ കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയിൽ തിരികെച്ചേരുന്നു (ഫെബ്രുവരി 19നു പ്രാബല്യത്തിലാകും)
∙ ലോകാരോഗ്യസംഘടനയുമായി സഹകരണം പുനഃസ്ഥാപിക്കും
∙ ആഗോള വാക്സീൻ പദ്ധതിയിൽ ചേരും
∙ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള യാത്രാവിലക്കു നീക്കുന്നു
∙ മെക്സിക്കോ അതിർത്തിയിൽ ട്രംപ് തുടക്കമിട്ട മതിൽനിർമാണം നിർത്തിവയ്ക്കും
∙ കോവിഡ് വാക്സീൻ വിതരണം മേൽനോട്ടത്തിനു വൈറ്റ്ഹൗസിൽ കോഓർഡിനേറ്ററുടെ നിയമനം
∙ സർക്കാർ പദ്ധതികളിലും സ്ഥാപനനടത്തിപ്പിലും വംശീയസമത്വം ഉറപ്പാക്കുന്നു
English Summary: Joe Biden's Immigration bill