അസ്ട്രാസെനക വാക്സീൻ സുരക്ഷിതം, ഫലപ്രദം: ബ്രിട്ടിഷ് ഏജൻസി
Mail This Article
ലണ്ടൻ ∙ ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ചതും ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതുമായ കോവിഡ് വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഊന്നിപ്പറഞ്ഞ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ).
ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 181 ലക്ഷം പേരിൽ രക്തം കട്ടപിടിക്കുന്ന സങ്കീർണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരിൽ 7 പേർ മരിച്ചെന്നും ഏജൻസി അറിയിച്ചു. മാർച്ച് 24 വരെയുള്ള കണക്കു പ്രകാരമാണിത്. ഈ മരണങ്ങൾക്കു കാരണമായത് വാക്സീനാണെന്നതിനു തെളിവില്ലെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു.
വാക്സീൻ എടുക്കാതിരിക്കുമ്പോഴുള്ള അപകടസാധ്യതയെക്കാൾ കൂടുതലാണ് കുത്തിവയ്പ് എടുത്താലുള്ള ഗുണങ്ങളെന്നാണ് എംഎച്ച്ആർഎ പറയുന്നത്. രക്തം കട്ടപിടിച്ച സംഭവങ്ങളെക്കുറിച്ച് വിശകലനം തുടരും. ഫൈസർ–ബയോൺടെക് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.