ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് ബന്ധം ശക്തിപ്പെടുമ്പോൾ, റഷ്യ പാക്കിസ്ഥാനുമായി അടുക്കുന്നുവോ? ഇതാദ്യമായി ആയുധരംഗത്തെ സഹകരണത്തിനു പാക്ക്–റഷ്യ കരാറായത് ആ ദിശയിലുള്ള നീക്കമാണെന്നു നിരീക്ഷകർ കരുതുന്നു. 

ഒരു ദശകത്തിനുശേഷമാണു റഷ്യ വിദേശകാര്യ മന്ത്രിയുടെ പാക്കിസ്ഥാൻ സന്ദർശനം. ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചു സന്ദർശിക്കുന്നത് ഏതാണ്ട് അര നൂറ്റാണ്ടിനുശേഷവും. സെർജി ലാവ്റോവിന്റെ ഇന്ത്യ സന്ദർശനത്തെക്കാൾ പാക്ക് സന്ദർശനമാണു ലോകശ്രദ്ധ പിടിച്ചുപറ്റിയത്. 

എന്നാൽ, അടുത്തകാലത്തെ റഷ്യയുടെ ഏറ്റവും വലിയ ആയുധ ഇടപാടായ ഇന്ത്യയുമായുള്ള എസ്–300 മിസൈൽ ഉടമ്പടിയിൽ മാറ്റമില്ലെന്നാണു നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. യുഎസിന്റെ തടസ്സവാദങ്ങൾ നിലനിൽക്കേ ഈ ഇടപാടുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയെ കൈവിട്ടുള്ള ഒരു നീക്കവും റഷ്യ നടത്തില്ലെന്നും ഇന്ത്യ കരുതുന്നു. 

എങ്കിലും, അഫ്ഗാനിലെ സ്ഥിതി മാറിമറിയുമ്പോൾ റഷ്യയ്ക്കു പാക്കിസ്ഥാൻ പിന്തുണ ആവശ്യമാണ്. അഫ്ഗാനിൽനിന്നു യുഎസ് സൈന്യം താമസിയാതെ പൂർണമായി പിന്മാറും. ഇതോടെ അവിടെ താലിബാനു മേധാവിത്വം തിരിച്ചുകിട്ടുമെന്നതിൽ തർക്കമില്ല. ഇന്ത്യയും ഈ യാഥാർഥ്യം മനസ്സിലാക്കുന്നു. മോസ്കോയിലും മറ്റിടങ്ങളിലും താലിബാൻ പ്രതിനിധികൾ കൂടി പങ്കെടുത്ത അഫ്ഗാൻ ചർച്ചകളിൽ ഇന്ത്യയുടെ പ്രതിനിധികളും സംബന്ധിച്ചുതുടങ്ങിയിട്ടുണ്ട്. 

താലിബാനുമേൽ ഏറ്റവും സ്വാധീനമുള്ള രാജ്യം പാക്കിസ്ഥാനാണ്. ഈ പശ്ചാത്തലത്തിൽ അഫ്‌ഗാനിൽ സ്വാധീനമുറപ്പിക്കാൻ പാക്കിസ്ഥാനുമായി ചേർന്നു ചില നീക്കങ്ങൾക്കു നിർബന്ധിതമാകുമെന്ന ബോധ്യത്തിലാണു റഷ്യ പാക്കിസ്ഥാനുമായി അടുക്കുന്നതെന്നാണു വിലയിരുത്തൽ. ഇന്ത്യയുടെ സമ്മതമില്ലാതെ പാക്കിസ്ഥാനുമായി ഒരു സൈനിക ഇടപാടും നടത്തില്ലെന്നു പറഞ്ഞിരുന്ന റഷ്യ ഇപ്പോൾ ആ രാജ്യവുമായി ആയുധഇടപാടുകൾക്കും സൈനികാഭ്യാസത്തിനും വരെ തയാറായി. മറ്റു മേഖലകളിലും സഹകരണത്തിനു ധാരണയായി. 

ഇതോടെ 3 വൻശക്തികളുമായി (യുഎസ്, റഷ്യ, ചൈന) സൈനിക, ആയുധരംഗങ്ങളിൽ സഹകരണമുള്ള ഏകരാജ്യമായി പാക്കിസ്ഥാൻ മാറി. 

പരമ്പരാഗതമായി അമേരിക്കയിൽനിന്നാണു പാക്കിസ്ഥാന് സൈനികവും സാമ്പത്തികവുമായ സഹായം ലഭിച്ചുകൊണ്ടിരുന്നത്. ട്രംപിന്റെ കാലത്ത് ഇത് കാര്യമായി കുറച്ചെങ്കിലും പൂർണമായി നിലച്ചില്ല. 2020 ൽ പോലും 7 കോടി ഡോളറിന്റെ സഹായമാണ് യു.എസ് പാക്കിസ്ഥാനു നൽകിയത്. ബറാക് ഒബാമയുടെ കാലത്ത് നൽകിയ എഫ്–16 പോർവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായാണ് ഇതിൽ ഒരു ഭാഗം വിനിയോഗിച്ചത്. ചുരുക്കത്തിൽ പാക്കിസ്ഥാനെ പൂർണമായി കൈവിടുന്ന കളിക്ക് യുഎസ് തയാറാവില്ല.

ചൈനയാണ് എല്ലാക്കാലത്തും പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത മിത്രം. സൈനികവും സാമ്പത്തികവുമായി പാക്കിസ്ഥാന് ചൈന നൽകിവരുന്നത് ഉദാരമായ പിന്തുണയാണ്. ഇപ്പോൾ, സൈനിക രംഗത്തും സാങ്കേതികവിദ്യാരംഗത്തും വൻശക്തിയായ റഷ്യയുമായും പാക്കിസ്ഥാൻ ബന്ധം ശക്തമാക്കുന്നു. 

English Summary: Russia - pakistan relation eyeing afghanistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com