ADVERTISEMENT

വാഷിങ്ടൻ ∙ പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളായ ഗുരുത്വാകർഷണം, ഇലക്ട്രോ മാഗ്നറ്റിസം, സ്ട്രോങ് ന്യൂക്ലിയർ ഫോഴ്സ്, വീക്ക് ന്യൂക്ലിയർ ഫോഴ്സ്‌ എന്നിവയ്ക്കു പുറമേ ഒരു അഞ്ചാം ബലത്തിനു സാധ്യത നൽകി പുതിയ കണികാ പരീക്ഷണ ഫലം. യുഎസിലെ ഇലിനോയിയിലുള്ള ഫെർമി നാഷനൽ ആക്സിലറേറ്റർ ലബോറട്ടറിയിൽ (ഫെർമിലാബ്) നടന്ന മ്യൂയോൺ ജി 2 പരീക്ഷണത്തിലാണ് ഇതു വെളിവായത്. സ്ഥിരീകരിക്കപ്പെട്ടാൽ ഇപ്പോഴുള്ള ഭൗതികശാസ്ത്ര നിയമങ്ങളുടെ ചട്ടക്കൂടായ ‘സ്റ്റാൻഡേഡ് മോഡലിന്റെ’ പരിധിക്കു പുറത്തായിരിക്കും ഇതിന്റെ നിർവചനം. 

പരീക്ഷണം

മ്യൂയോൺസ് എന്നറിയപ്പെടുന്ന സബ്–ആറ്റമിക കണികകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. ഇലക്ട്രോണിനോടു സാമ്യമുള്ള, എന്നാൽ 200 ഇരട്ടി ഭാരമുള്ള കണികയാണു മ്യൂയോൺ. ഇലക്ട്രോൺ ഉൾപ്പെടുന്ന ‘ലെപ്റ്റോൺ’ കണികാവിഭാഗത്തിലാണ് ഇതും ഉൾപ്പെടുന്നത്.1936ൽ കണ്ടെത്തിയ ഇവ ഭൂമിയിൽ എത്തുന്ന കോസ്മിക് വികിരണങ്ങളോടൊപ്പം എത്താറുണ്ട്. ലാബുകളിൽ അതീവ ഊർജമുള്ള പ്രോട്ടോണുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ചും സൃഷ്ടിക്കാം. മ്യൂയോണുകൾക്ക് 2.2 മൈക്രോസെക്കൻഡുകൾ മാത്രമാണ് ആയുസ്സ്. അതിനു ശേഷം ഇവ ഒരു ഇലക്ട്രോണും 2 ന്യൂട്രിനോകളുമായി വിഘടിക്കപ്പെടും.

14 മീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള ഒരു ട്യൂബിലൂടെ മ്യൂയോൺ കണികകളെ കടത്തിവിട്ട ശേഷം ഒരു കാന്തികമണ്ഡലം ചുറ്റും സജീവമാക്കിയായിരുന്നു പരീക്ഷണം. മ്യൂയോണുകൾക്ക് കാന്തികമണ്ഡലത്തിന്റെ സ്വാധീനത്തിൽ ചലനത്തിൽ ചാഞ്ചാട്ടം സംഭവിക്കാറുണ്ട്. ഈ ചാഞ്ചാട്ടത്തിന്റെ വേഗവും തോതും ശാസ്ത്രജ്ഞർക്ക് ‘സ്റ്റാൻഡേഡ് മോഡൽ’ അനുസരിച്ച് വിശദീകരിക്കാൻ കഴിയും. എന്നാൽ, പുതിയ പരീക്ഷണത്തിൽ ഈ ചാഞ്ചാട്ടം കണക്കുകൂട്ടലുകൾക്കപ്പുറം കൂടി. ഇതിനു കാരണം പ്രപഞ്ചത്തിൽ നിലവിലുള്ള അഞ്ചാമതൊരു ബലമാകാം എന്നാണു ശാസ്ത്രസമൂഹത്തിന്റെ നിഗമനം. 

ഇതുവരെ കണ്ടെത്താത്ത, ലെപ്റ്റോ ക്വാർക്ക്, സെഡ് ബോസോൺ തുടങ്ങിയ കണികകളും സ്വാധീനം ചെലുത്തിയിരിക്കാമെന്ന് ചില ശാസ്ത്രജ്ഞർ വാദിക്കുന്നു. പരീക്ഷണം തെറ്റാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സ്ഥിരീകരണത്തിനു വർഷങ്ങളെടുക്കും.

English Summary: Scientists discover new fifth force of nature like gravity and electro magnetism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com