ADVERTISEMENT

സാവോ പോളോ ∙ ലോകത്തിലെ ഏറ്റവും വലിയ മാംസ ഉൽപാദന, വിതരണ കമ്പനിയായ ജെബിഎസിന്റെ സെർവറുകളിൽ സൈബർ ആക്രമണം. റഷ്യയിൽ നിന്നുള്ള ഹാക്കർ സംഘമാണ് ‘റാൻസംവെയർ’ ആക്രമണത്തിനു പിന്നിലെന്നും ഇവർ പണം ആവശ്യപ്പെട്ടിരുന്നെന്നും കമ്പനി യുഎസ് അധികൃതരെ അറിയിച്ചു. റെവിൽ, സോഡിനോകിബി തുടങ്ങിയ ഹാക്കിങ് ഗ്രൂപ്പുകളെയാണു സംശയിക്കുന്നത്.

ഒന്നരലക്ഷത്തിലധികം ജീവനക്കാരുള്ള ജെബിഎസിന്റെ ആസ്ഥാനം ബ്രസീലിലാണ്. കമ്പനിയുടെ യുഎസ്, കാന‍‍ഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സെർവറുകളെ ബാധിച്ചു. ഇവിടെ ഉൽപാദനം സ്തംഭിച്ചു. തകരാർ പരിഹരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. യുഎസിൽ വൻ ശൃംഖലയുള്ള കമ്പനിയുടെ പ്രവർത്തനം കൂടുതൽ ദിവസം സ്തംഭിച്ചാൽ മാംസ വിതരണം മുടങ്ങും. പാക്കേജിങ്, ബില്ലിങ് ഉൾപ്പെടെ ജെബിഎസിന്റെ ഫാക്ടറി സംവിധാനങ്ങൾ യന്ത്രവൽകൃതമാണ്. ഇവയുടെ നിയന്ത്രണ സോഫ്റ്റ്‌വെയറിലാണു വൈറസ് കടന്നുകൂടിയത്.

അടുത്ത ദിവസങ്ങളിൽ ഇതു മൂന്നാമത്തെ വമ്പൻ സൈബർ ആക്രമണമാണ്. മേയ് 7നു യുഎസിലെ കൊളോണിയൽ പൈപ്പ് ലൈൻ കമ്പനിയുടെ സെർവറുകളിൽ ആക്രമണം നടന്നിരുന്നു. യുഎസ് വിദേശ സഹായ സ്ഥാപനമായ യുഎസ് എയ്ഡിലും നൊബീലിയം എന്ന സംഘം ആക്രമണം നടത്തി. ഇവയ്ക്കെല്ലാം റഷ്യൻ ബന്ധം സംശയിക്കുന്നുണ്ട്. റഷ്യയെ പ്രതിഷേധം അറിയിക്കുമെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. എഫ്ബിഐ അന്വേഷണം തുടങ്ങി. 

റാൻസംവെയർ ആക്രമണം

കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ സെർവറുകളിൽ വൈറസുകളെ കടത്തിവിട്ട് പ്രശ്നമുണ്ടാക്കിയ ശേഷം പരിഹാരത്തിനായി പണം ആവശ്യപ്പെടുന്ന രീതിയാണു റാൻസംവെയർ ആക്രമണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com