ADVERTISEMENT

ഓസ്റ്റിൻ (ടെക്സസ്, യുഎസ്) ∙ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയെ തീപാറും ചിന്തകളും കണ്ടുപിടിത്തങ്ങളും കൊണ്ടു പ്രകമ്പനം കൊള്ളിച്ച അമേരിക്കൻ ശാസ്ത്രഇതിഹാസം സ്റ്റീവൻ വൈൻബർഗി(88)നു വിട. 1979ലെ ഭൗതികശാസ്ത്ര നൊബേൽ ജേതാവാണ്.

ഉപ ആണവ കണങ്ങളുടെ (സബ് ആറ്റമിക് പാർട്ടിക്കിൾസ്) സ്വഭാവവും പ്രവർത്തനരീതിയും വിവരിക്കുന്ന പ്രമാണ മാതൃകയുടെ (സ്റ്റാൻഡേഡ് മോഡൽ) ഉപജ്ഞാതാവാണ്. സാമാന്യ ആപേക്ഷികതയും പ്രപഞ്ചവിജ്ഞാനീയവും ക്വാണ്ടം മണ്ഡല സിദ്ധാന്തവും ഉൾപ്പെടെ ഭൗതികശാസ്ത്രത്തിന്റെ സമസ്തമേഖലകളിലും ആഴമേറിയ ചിന്തകളിലൂടെ അദ്ദേഹം കയ്യൊപ്പു പതിപ്പിച്ചു. ഗുരുത്വാകർഷണം ഉൾപ്പെടുത്തി എല്ലാ പ്രതിപ്രവർത്തനങ്ങളെയും വിവരിക്കാനുള്ള സംയോജിത സിദ്ധാന്തമായ സൂപ്പർസ്ട്രിങ് തിയറിയുടെ ആദ്യകാല വക്താക്കളിൽ ഒരാളുമായിരുന്നു. ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ 1982 മുതൽ സുദീർഘകാലം ഭൗതികശാസ്ത്രവും ജ്യോതിശാസ്ത്രവും പഠിപ്പിച്ചു.

1933ൽ ന്യൂയോർക്ക് സിറ്റിയിലെ ജൂതകുടുംബത്തിലാണു സ്റ്റീവൻ വൈൻബർഗിന്റെ ജനനം. കുട്ടിക്കാലത്ത് ബന്ധു സമ്മാനിച്ച ഒരു രസതന്ത്ര പരീക്ഷണക്കിറ്റിൽനിന്നു തുടങ്ങിയതാണ് ശാസ്ത്രത്തോടുള്ള ഇഷ്ടം. പതിനാറു വയസ്സായപ്പോഴേയ്ക്കും തുടർപഠനവിഷയം എന്തായിരിക്കണമെന്ന് ഉറച്ച തീരുമാനത്തിലുമെത്തി: സൈദ്ധാന്തിക ഭൗതികം (തിയററ്റിക്കൽ ഫിസിക്സ്). പരീക്ഷണത്തിൽ അധിഷ്ഠിതമായ കണ്ടെത്തലുകളെ സാധൂകരിക്കാനായി സങ്കീർണ കണക്കുകൂട്ടലുകളും മറ്റും നടത്തുന്ന ഭൗതികശാസ്ത്രശാഖയാണിത്. കോർനൽ യൂണിവേഴ്സിറ്റിയിലായിരുന്നു ബിരുദപഠനം. 

1957ൽ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.

വിദഗ്ധർക്കു മാത്രം മനസ്സിലാകുന്ന സങ്കീർണ സമവാക്യങ്ങൾ നിറഞ്ഞ ഗവേഷണസൃഷ്ടികൾ മാത്രമല്ല, ജനപ്രിയ ശാസ്ത്രരചനകളും അദ്ദേഹത്തിനു വഴങ്ങുമായിരുന്നു. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ദ് ഫസ്റ്റ് ത്രീ മിനിറ്റ്സ് (1977) എന്ന പുസ്തകം ശാസ്ത്രവിശാരദന്മാർക്കു മാത്രമല്ല, സാധാരണക്കാർക്കും പ്രിയങ്കരമായി മാറി. 

യാഥാർഥ്യത്തിന്റെ യഥാതഥമായ അടിസ്ഥാന വിശകലനമായി മാറുന്ന ഒരു ‘ആത്യന്തിക സിദ്ധാന്തം’ കണ്ടുപിടിക്കുന്നതിന്റെ പടിവാതിലിൽ പദമൂന്നിനിൽക്കുകയാണ് ഭൗതികശാസ്ത്രമെന്ന് ‘ഡ്രീംസ് ഓഫ് എ ഫൈനൽ തിയറി’ (1992)യിൽ അദ്ദേഹം രസകരമായി എഴുതി. 

പൗരാണിക, മധ്യകാലങ്ങൾ കടന്നുള്ള ശാസ്ത്രത്തിന്റെ ചരിത്രമാണ് മറ്റൊരു പുസ്തകമായ ‘ടു എക്സ്പ്ലെയ്ൻ ദ് വേൾഡ് (2015). 2020ൽ ഫണ്ടമെന്റൽ ഫിസിക്സിലെ സ്പെഷൽ ബ്രേക്ക്ത്രൂ പ്രൈസ് വൈൻബർഗിനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ നിയമവിഭാഗം അധ്യാപിക ലൂയിസ് വൈൻബർഗാണു ഭാര്യ. മകൾ എലിസബത്ത്.

പ്രകമ്പനം കൊള്ളിച്ച മൂന്നു പേജ് പഠനം

‘എ മോഡൽ ഓഫ് ലെപ്റ്റോൺസ്’ എന്ന ലളിതമായ തലക്കെട്ടിൽ 1967ലെ ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചു വന്ന പഠനമാണ് സ്റ്റീവൻ വൈൻബർഗിന്റെ മാസ്റ്റർപീസായി പലരും വിലയിരുത്തുന്നത്. കഷ്ടിച്ചു മൂന്നു പേജ് വരുന്ന ആ പഠനം പക്ഷേ ശാസ്ത്രലോകത്തൊരു ഭൂകമ്പം സൃഷ്ടിച്ചു. വൈദ്യുതകാന്തികബലവും അശക്ത അണുകേന്ദ്രബലവും ചേർന്നുള്ള പ്രതിപ്രവർത്തനമാണ് അദ്ദേഹം പഠനവിധേയമാക്കിയത്. അക്കാലത്തു പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടില്ലാത്ത ‘ഹിഗ്സ് ബോസോൺ’ എന്ന ദ്രവ്യമാനമേറെയുള്ള അടിസ്ഥാന കണം ഉൾപ്പെടെ അണുഘടകങ്ങളുടെ പ്രവർത്തനരീതിയും സ്വഭാവവും അതിൽ വിവരിക്കുന്നുണ്ടായിരുന്നു. വിദ്യുത്കാന്തിക, ദുർബല പ്രതിപ്രവർത്തനങ്ങളെ ഒരുമിപ്പിക്കുന്ന ‘ഇലക്ട്രോ വീക്ക്’ സിദ്ധാന്തത്തിന് ഷെൽഡൻ ഗ്ലാഷോയ്ക്കും അബ്ദു സലാമിനുമൊപ്പം 1979ൽ ഭൗതികശാസ്ത്ര നൊബേൽ വൈൻബർഗ് സ്വന്തമാക്കി.

English Summary: Nobel laureate Steven Weinberg passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com