ADVERTISEMENT

കാബൂൾ ∙ യുഎസ് സേന 31ന് അകം രാജ്യം വിടണമെന്ന് അന്ത്യശാസനം നൽകിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും നിലപാട് കടുപ്പിച്ചു. അഫ്ഗാൻ പൗരന്മാർ രാജ്യം വിട്ടുപോകരുതെന്നു മുന്നറിയിപ്പു നൽകിയ താലിബാൻ ഇക്കാര്യത്തിൽ യുഎസ് നയം മാറ്റണമെന്നും ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്കു പോകാൻ അഫ്ഗാൻ പൗരന്മാർക്ക് അനുമതി നൽകില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രഫഷനലുകളെ കൊണ്ടുപോകാനും അനുവദിക്കില്ല. 

കാബൂൾ വിമാനത്താവളത്തിൽ തിക്കും തിരക്കുമേറിയിരിക്കയാണ്. സ്വകാര്യ വിമാനക്കമ്പനികളെക്കൂടി പങ്കെടുപ്പിച്ച് ദൗത്യത്തിനു വേഗം കൂട്ടാനാണ് യുഎസ് ആലോചിക്കുന്നതെങ്കിലും ഒഴിപ്പിക്കൽ സമയം നീട്ടിവാങ്ങാൻ പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദമേറി. 

പ്രതിസന്ധി ചർച്ചചെയ്യാൻ വികസിത രാജ്യങ്ങളുടെ സംഘടനയായ ജി 7 യോഗം ചേർന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കണമെന്ന് നാറ്റോ നിർദേശിച്ചു. ഇതിനിടെ, യുഎസ് പ്രസിഡന്റിന്റെ നിർദേശപ്രകാരം സിഐഎ മേധാവി വില്യം ബേൺസ് തിങ്കളാഴ്ച താലിബാൻ നേതാവ് അബ്ദുൽ ഗനി ബറാദറെ കണ്ടതായി റിപ്പോർട്ടുണ്ട്. 

ഇതിനിടെ, അഫ്ഗാനിൽ നിന്നുള്ള യുക്രെയ്ൻ വിമാനം റാഞ്ചി ഇറാനിലേക്കു കടത്തിയതായി വാർത്ത പരന്നെങ്കിലും യുക്രെയ്നും ഇറാനും നിഷേധിച്ചു. യുക്രെയ്നിന്റെ ഡപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ചായിരുന്നു റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ, 31 യുക്രെയ്ൻ പൗരന്മാരടക്കം 83 പേർ കയറിയ വിമാനം അഫ്ഗാനിൽ നിന്ന് കീവിൽ എത്തിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി. 

ഇതേസമയം, താലിബാൻ നിയന്ത്രിത മേഖലയിൽ വധശിക്ഷ നടപ്പാക്കുന്നതായി യുഎൻ മനുഷ്യാവകാശ സംഘടനയുടെ മേധാവി മിഷേൽ ബചെലറ്റ് ജനീവയിൽ വെളിപ്പെടുത്തി. താലിബാൻ വീടു കയറി തിരച്ചിൽ തുടരുകയാണെന്നും വസ്തുവകകൾ പിടിച്ചെടുക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടി. 

English Summary: Taliban tightens stand; warns Afghanistan natives not to go out of the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com