ADVERTISEMENT

ന്യൂയോർക്ക് ∙ ഫാൽക്കൺ 9 റോക്കറ്റ് മൂന്നാംയാത്രയിൽ വഹിച്ച ഡ്രാഗൺ മൊഡ്യൂളിലേറ്റി 4 യാത്രികരെ സ്പേസ് എക്സ് ബഹിരാകാശത്തെത്തിച്ചപ്പോൾ പിറന്നത് പുതിയ ചരിത്രം. ഇതിലൂടെ പൂർണമായത് ബഹിരാകാശ വിനോദ സഞ്ചാരത്തിന്റെ കൊടിയേറ്റം കൂടിയാണ്. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റിയിലൂടെ റിച്ചഡ് ബ്രാൻസനും ബ്ലൂ ഒറിജിൻ ന്യൂ ഷെപ്പാഡിലൂടെ ജെഫ് ബെസോസും ഇതിനു മുൻപ് ബഹിരാകാശത്തെത്തിയിരുന്നു. ഇപ്പോൾ ഇലൺ മസ്കും പ്രവേശനം രാജകീയമാക്കി. 

വെർജിൻ ഗലാറ്റിക്ക് 89 കിലോമീറ്ററും ബ്ലൂ ഒറിജിൻ 100 കിലോമീറ്ററും താണ്ടിയപ്പോൾ ഇന്നലത്തെ ഇൻസ്പിറേഷൻ 4 ദൗത്യത്തിൽ പേടകം 585 കി.മീ ഉയരത്തിലെത്തി. രാജ്യാന്തര ബഹിരാകാശനിലയത്തെക്കാൾ ഉയരത്തിലാണിത്. ചന്ദ്രനിലേക്കുള്ള അപ്പോളോ ദൗത്യങ്ങൾക്കു ശേഷം ബഹിരാകാശത്ത് ഇത്രയും ഉയരം താണ്ടുന്ന ദൗത്യം ഇതാദ്യമാണെന്ന് സ്പേസ് എക്സ് അവകാശപ്പെട്ടു. 

ഇൻസ്പിറേഷൻ 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്നലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്നപ്പോൾ.
ഇൻസ്പിറേഷൻ 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്നലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്നപ്പോൾ.

ശബ്ദത്തിന്റെ 22 മടങ്ങ് വേഗത്തിലാണു പേടകം സഞ്ചരിക്കുന്നത്. 3 ദിവസം ഭൂമിയെ ചുറ്റിയ ശേഷം ഫ്ലോറിഡ തീരത്തിനടുത്തു കടലിൽ വന്നിറങ്ങും. പരമ്പരാഗത രീതിയിൽ ബഹിരാകാശ പരിശീലനം നേടാത്ത, സാധാരണക്കാരായ 4 പേരാണ് ഇന്നലെ പുലർച്ചെ 5.30 നു നടന്ന വിക്ഷേപണത്തിൽ യാത്ര പോയത്. 

യാത്രികർ

ഇൻസ്പിറേഷൻ 4 യാത്രാസംഘത്തിൽ എല്ലാവർക്കും സീറ്റ് ബുക് ചെയ്യാൻ പണമിറക്കിയത് ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ് (38). സെന്റ് ജൂഡ് റിസർച് ഹോസ്പിറ്റൽ ഡോക്ടറായ ഹെയ്‌ലി അർകിന്യൂസ് (29) ബഹിരാകാശത്തെത്തുന്ന പ്രായം കുറഞ്ഞ അമേരിക്കക്കാരിയായി. കുട്ടിക്കാലത്ത് ഇവർക്ക് കാൻസർ ബാധിച്ചിരുന്നു. ഇതുമൂലം കൃത്രിമ എല്ല് വച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രോസ്തെറ്റിക് സംവിധാനം ഉപയോഗിക്കുന്ന ആദ്യ ബഹിരാകാശ യാത്രികയും ഇവരാണ്. സിയാൻ പ്രോക്റ്റർ (51) ജിയോസയൻസ് പ്രഫസറാണ്, ക്രിസ് സെംബ്രോസ്കി (42) യുഎസ് വ്യോമസേനാ മുൻ ഉദ്യോഗസ്ഥനും. 

യുഎസിലെ സെന്റ് ജൂഡ് റിസർച് ഹോസ്പിറ്റലിനു ധനസമാഹരണം ലക്ഷ്യമിട്ടുള്ളതാണ് ഈ യാത്ര. വലിയൊരു തുക ഐസക്മാൻ സംഭാവന ചെയ്തു കഴിഞ്ഞു. ബാക്കി തുക യാത്രാസംഘം തിരിച്ചുവന്നു കഴിയുമ്പോൾ, അവർ കൊണ്ടുപോയ സാധനങ്ങൾ ലേലത്തിൽ വിറ്റു സമാഹരിക്കും. 

English Summary: SpaceX makes history launches 4 amateurs on private earth circling trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com