റഷ്യൻ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്; 6 മരണം: അക്രമി 18 വയസ്സുള്ള വിദ്യാർഥി
Mail This Article
മോസ്കോ ∙ റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ 18 വയസ്സുള്ള വിദ്യാർഥി നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു. 28 പേർക്കു പരുക്കേറ്റു. പൊലീസ് എത്തി അക്രമിയെ കീഴടക്കി. ഇതേ സർവകലാശാലയിലെ വിദ്യാർഥിയാണെന്നാണു സൂചന.
മോസ്കോയിൽ നിന്ന് 1300 കിലോമീറ്റർ അകലെയുള്ള പേം നഗരത്തിലാണു സർവകലാശാല. രാവിലെ 11ന് ക്യാംപസിൽ നായാട്ട് റൈഫിളുമായി എത്തിയാണു വെടിയുതിർത്തത്. ഭയന്ന കുട്ടികൾ വാതിലടച്ചിട്ടു കസേരകൾ നിരത്തി. പേടിച്ചരണ്ടു പലരും ഒന്നാം നിലയിലെ ജനലിലൂടെ താഴേക്കു ചാടി.പൊലീസ് നടപടിയിൽ പരുക്കേറ്റ അക്രമി ആശുപത്രിയിലാണ്.
മേയിലാണ് വിദ്യാർഥി തോക്കിനു ലൈസൻസ് സമ്പാദിച്ചത്. റൈഫിളുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വർഷമാദ്യം 19 വയസ്സുള്ള അക്രമി കസാൻ സിറ്റിയിലെ സ്കൂളിൽ നടത്തിയ വെടിവയ്പിൽ 7 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനുശേഷം തോക്ക് വാങ്ങുന്നതിനുള്ള പ്രായം 18ൽ നിന്ന് 21 ആയി ഉയർത്തിയെങ്കിലും നിയമം ഇതുവരെ നടപ്പിലായിട്ടില്ല.
റബർ, പ്ലാസ്റ്റിക് ബുള്ളറ്റുകൾ പ്രയോഗിക്കാൻ മാത്രമുള്ള തോക്കാണ് അക്രമി ഉപയോഗിച്ചതെന്നു സർവകലാശാല വക്താവ് അറിയിച്ചു. എന്നാൽ ഇത്തരം തോക്കുകൾ വെടിയുണ്ട ഉപയോഗിക്കാവുന്ന വിധം പരിഷ്കരിക്കാൻ കഴിയും.
English Summary: Six killed in Russian university shooting