ADVERTISEMENT

ബെയ്ജിങ് ∙ മുൻ ഉപപ്രധാനമന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശേഷം കാണാതായ ചൈനയിലെ ടെന്നിസ് താരം പെങ് ഷുവായ് (35) ‘ഔദ്യോഗികമായി പ്രത്യക്ഷപ്പെട്ടു’. ബെയ്ജിങ്ങിൽ നടന്ന ഒരു ടൂർണമെന്റിൽ പെങ് അതിഥിയായി പങ്കെടുക്കുന്ന ദൃശ്യം സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസ് പുറത്തുവിട്ടു. എന്നാൽ ഈ വിഡിയോ ദൃശ്യത്തിന്റെ ആധികാരികത ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ലെന്നു രാജ്യാന്തര ന്യൂസ് ഏജൻസിയായ എഎഫ്പി അറിയിച്ചു. ഈ ദൃശ്യം മതിയായ തെളിവല്ലെന്ന് ഇന്റർനാഷനൽ ടെന്നിസ് അസോസിയേഷൻ ചെയർമാൻ സ്റ്റീവ് സൈമണും പറഞ്ഞു. 

കുട്ടികളുടെ ടെന്നിസ് മത്സരം നടക്കുമ്പോൾ സംഘാടകർക്കൊപ്പം സ്പോർട്സ് ജാക്കറ്റ് ധരിച്ച് പെങ് നിൽക്കുന്നതാണ് ട്വിറ്ററിൽ വന്ന ദൃശ്യത്തിലുള്ളത്. ഞായറാഴ്ചത്തെ ചിത്രമെന്നാണ് അവകാശവാദം. ശനിയാഴ്ചയും പെങ്ങിന്റെ രണ്ടു വിഡിയോകൾ പുറത്തുവിട്ടിരുന്നു. കുട്ടികൾക്ക് ഓട്ടോഗ്രാഫ് നൽകുന്നതും ഒരു റസ്റ്ററന്റിൽ ഇരിക്കുന്നതുമായിരുന്നു അവയുടെ ഉള്ളടക്കം. 

കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ജാങ് ഗൗലീക്ക് (75) എതിരെയാണ് പെങ് ഈ മാസം 2ന് ‘മീടു’ ആരോപണം ഉന്നയിച്ചത്.10 വർഷം മുൻപാണു പീഡനം നടന്നത്. ചൈനയിലെ സാമൂഹിക മാധ്യമമായ വെയ്ബോ അരമണിക്കൂറിനുള്ളിൽ തന്നെ ഈ ആരോപണം മായ്ച്ചുകളഞ്ഞു. പിന്നീട് പെങ്ങിനെ ആരും കണ്ടിരുന്നില്ല. അതേസമയം ആരോപണം അന്വേഷിക്കുന്നതിനെപ്പറ്റി സർക്കാർ മൗനം പാലിക്കുകയും ചെയ്തു. 

വിമ്പിൾഡൻ, ഫ്രഞ്ച് ഓപ്പൺ ഡബിൾസ് വിജയിയും 3 തവണ ഒളിംപിക് ചാംപ്യനുമാണ് പെങ്. വനിതാ ടെന്നിസ് അസോസിയേഷനും താരങ്ങളായ സെറീന വില്യംസും നവോമി ഒസാകയും അടക്കമുള്ളവർ രംഗത്തുവന്നതോടെ വിവാദം രാജ്യാന്തരതലത്തിലെത്തി. ഫെബ്രുവരിയിൽ ബെയ്ജിങ്ങിൽ നടക്കാനിരിക്കുന്ന ശൈത്യ ഒളിംപിക്സ് ബഹിഷ്കരിക്കണമെന്ന ആവശ്യമുയർന്നു. ഇതോടെയാണു ദൃശ്യങ്ങളുമായി സർക്കാർ രംഗത്തുവന്നത്. 

English Summary: Missing Chinese tennis star Peng Shuai appears at tournament amid global outcry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com