ഡെസ്മണ്ട് ടുട്ടു വിട വാങ്ങി; വർണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ വിശ്വവിഖ്യാതൻ
Mail This Article
ജൊഹാനസ്ബർഗ് ∙ വർണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ വിശ്വവിഖ്യാതനായ സമാധാന നൊബേൽ ജേതാവ് ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വർണവിവേചനത്തിനെതിരെ നടത്തിയ സുദീർഘ പോരാട്ടത്തിൽ നെൽസൻ മണ്ടേലയ്ക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ആംഗ്ലിക്കൻ സഭയുടെ ആർച്ച്ബിഷപ്പായിരുന്നു. എൽജിബിടി വിഭാഗങ്ങളുടെ അവകാശങ്ങൾക്കായും നിലകൊണ്ടു.
1931 ഒക്ടോബർ 7ന് ജൊഹാനസ്ബർഗിനു സമീപം ക്ലേർക്സ്ഡ്രോപ്പിലായിരുന്നു ജനനം. 1961ൽ വൈദിക പട്ടം നേടി. ആഫ്രിക്കൻ രാജ്യമായ ലെസോത്തോയിലും ബ്രിട്ടനിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1985ൽ ജൊഹാനസ്ബർഗിലെ കറുത്തവർഗക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പായി. 1986ൽ കേപ് ടൗണിലെ കറുത്തവർഗക്കാരനായ ആദ്യ ആർച്ച്ബിഷപ്പായി ചരിത്രം തിരുത്തിക്കുറിച്ചു.
അഹിംസാ മാർഗത്തിലുള്ള വർണവിവേചന വിരുദ്ധ പോരാട്ടത്തിനു 1984ൽ സമാധാന നൊബേൽ പുരസ്കാരം ലഭിച്ചു. ഉറച്ച ഗാന്ധിയൻ നിലപാടുകാരനായ അദ്ദേഹത്തിന് 2007ൽ ഗാന്ധി സമാധാന പുരസ്കാരവും ലഭിച്ചു. വർണവിവേചനത്തിന്റെ യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരാനായി, മണ്ടേല പ്രസിഡന്റായുള്ള ജനാധിപത്യ സർക്കാർ (1994) നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു.
English Summary: Archbishop Desmond Tutu passes away