ADVERTISEMENT

കീവ് ∙ മരിയുപോളിലെ ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാടിയിരുന്ന യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി ഇന്നലെ കീഴടങ്ങി. എന്നാൽ ഉന്നത കമാൻഡർമാ‍ർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു റിപ്പോർട്ടുകൾ. അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ ബങ്കറുകളിൽനിന്നു പുറത്തുവന്നു കീഴടങ്ങിയ യുക്രെയ്ൻ സൈനികരുടെ ആകെ എണ്ണം 959 ആയെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇവരിൽ 80 പേർ ഗുരുതര പരുക്കേറ്റവരാണ്. മരിയുപോളിൽ ഇനി അവശേഷിക്കുന്ന സൈനികരെക്കുറിച്ച് യുക്രെയ്ൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

യുക്രെയ്നിൽ റഷ്യൻ സൈനികരുടെ വിചാരണയ്ക്കു തുടക്കമായിട്ടുണ്ട്. സുമിയിൽ പ്രദേശവാസിയെ കൊന്നതിന് വാദിം ഷിഷിമാറിൻ(21) എന്ന റഷ്യൻ സൈനികൻ കുറ്റമേറ്റു. ജീവപര്യന്തം തടവു ശിക്ഷ വിധിച്ചേക്കാം. 

യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത മേഖലകളിലെ തകർന്ന റോഡുകൾ ഉൾപ്പെടെ നന്നാക്കി സമഗ്രമായ പുനർനിർമാണം നടത്തുമെന്ന് റഷ്യൻ ഉപ പ്രധാനമന്ത്രി മാററ്റ് ഖുസ്നുലിൻ വ്യക്തമാക്കി. തെക്കുകിഴക്കൻ യുക്രെയ്നിലുള്ള സപോറീഷയിലെ ആണവപ്ലാന്റിൽനിന്നുള്ള വൈദ്യുതി റഷ്യ എടുക്കും. പണം നൽകിയാൽ യുക്രെയ്ന് ഉപയോഗിക്കാം. 

ഇതിനിടെ, ഫിൻലൻഡും സ്വീഡനും നാറ്റോയ്ക്ക് അംഗത്വ അപേക്ഷ സമർപ്പിച്ചു. ബ്രസൽസിലെ നാറ്റോ ആസ്ഥാനത്ത് ഇരുരാജ്യങ്ങളുടെയും അംബാസഡർമാരാണ് അപേക്ഷ നൽകിയത്. എന്നാൽ, ഇവരെ നാറ്റോയിലെടുക്കേണ്ടെന്ന തുർക്കി നിലപാട് തുടരുന്നു. ഭീകരസംഘടനയായി തുർക്കി പ്രഖ്യാപിച്ചിട്ടുള്ള കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിക്ക് സ്വീഡനും ഫിൻലൻഡും പിന്തുണ നൽകുന്നു എന്നാണ് കാരണം.

എതിർപ്പിന് ചർച്ചയിലൂടെ പരിഹാരം കാണാനായി ഇരുരാജ്യങ്ങളും പ്രതിനിധികളെ അയയ്ക്കാൻ ആലോചിച്ചെങ്കിലും തുർക്കിയിലേക്ക് ആരും വരേണ്ടെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു. റഷ്യയുടെ മിസൈൽ പ്രതിരോധസംവിധാനം വാങ്ങിയതിന് തുർക്കിക്കെതിരെ യുഎസിന്റെ ഉപരോധമുണ്ട്. ഇതിൽ ഇളവു നേടി തുർക്കി നിലപാട് മയപ്പെടുത്തുമെന്നാണു കരുതുന്നത്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com