സാമ്പത്തിക പ്രതിസന്ധി: ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി പാക്കിസ്ഥാൻ
Mail This Article
ഇസ്‌ലാമാബാദ് ∙ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള ചെലവുചുരുക്കൽ പദ്ധതിയുടെ ഭാഗമായി അവശ്യവസ്തുക്കളല്ലാത്ത നൂറോളം സാധനങ്ങളുടെ ഇറക്കുമതി പാക്കിസ്ഥാൻ നിരോധിച്ചു. കാർ, സ്മാർട്ഫോൺ, ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ നിരോധിത പട്ടികയിൽ ഉൾപ്പെടും. ഒരു ഡോളറിന് 200 പാക്ക് രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താണ നിലയിലാണ് പാക്ക് കറൻസി ഇപ്പോൾ.
‘വിലപിടിച്ച വിദേശനാണ്യശേഖരം’ സംരക്ഷിക്കാൻ വേണ്ടിയാണു നിയന്ത്രണമെന്നു പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് വ്യക്തമാക്കി. ചെലവുചുരുക്കൽ നടപ്പിൽ വരുത്തിയതായും പാവപ്പെട്ടവരുടെമേൽ ബാധ്യത വരാതിരിക്കാനായി സമ്പന്നർ ഈ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെലവുചുരുക്കലിലൂടെയും ഇറക്കുമതി നിരോധനത്തിലൂടെയും 600 കോടി ഡോളർ വിദേശനാണ്യം സംരക്ഷിക്കാൻ കഴിയുമെന്ന് വാർത്താവിനിമയ മന്ത്രി മറിയം ഔറംഗസേബ് വ്യക്തമാക്കി. അതേസമയം ഇറക്കുമതി നിരോധനത്തെ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എതിർത്തു.
English Summary: Financial crisis in Pakistan