മനുഷ്യൻ പോയി റോബട് വന്നാലും..; എക്സ് റേ നോക്കി വംശവിവേചനം കാട്ടി നിർമിതബുദ്ധി
Mail This Article
മനുഷ്യൻ പോയി റോബട് വന്നാലെങ്കിലും ലോകത്തെ വംശവിവേചനത്തിനു മാറ്റമുണ്ടാകുമോ ?
റോബട് വന്നാൽ വിവേചനം കൂടുതൽ കൃത്യതയോടെ നടക്കുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മറുപടി. ചികിത്സാരേഖകൾ പരിശോധിക്കാൻ ഏൽപിച്ച നിർമിതബുദ്ധി (എഐ) ആണ് രോഗികളുടെ എക്സ് റേ നോക്കി അവർ ഏതു വംശത്തിൽപ്പെട്ടവരാണെന്നു കൃത്യമായി പറഞ്ഞ് ശാസ്ത്രജ്‍ഞരെ ഞെട്ടിച്ചത്.
രോഗനിർണയവും വിലയിരുത്തലും ചികിത്സാനിർദേശങ്ങളും നൽകാൻ നിയോഗിച്ച ക്ലൗഡ് കംപ്യൂട്ടർ അൽഗൊരിതം ആണ് ആരും ചോദിക്കാതെ തന്നെ രോഗികൾ ഏതു വംശജരാണെന്ന വിവരം കൂടി വിശകലനത്തിൽ ചേർത്തത്. യുഎസ്, കാനഡ, തയ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് എഐയുടെ സൂക്ഷ്മവിശകലന ശേഷിയെപ്പറ്റി ഗവേഷണം നടത്തിയത്.
എക്സ്റേ വിശകലനം ചെയ്യുന്ന എഐ ആഫ്രിക്കൻ വംശജരിലെ രോഗലക്ഷണങ്ങൾ അവഗണിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എങ്ങനെയാണ് എഐ ഈ വിവേചനശേഷി കൈവരിച്ചതെന്ന ചോദ്യത്തിനു ശാസ്ത്രജ്ഞർക്ക് ഉത്തരമില്ല. മനുഷ്യരിൽ നിന്ന് ഈ ബോധപൂർവമല്ലാതെ വംശവിവേചനശേഷി എഐയും സ്വായത്തമാക്കിയതാകാമെന്നും എഐ സംവിധാനങ്ങളെ ചികിത്സാമേഖലയിൽ വ്യാപകമായി ഉപയോഗിക്കാൻ സമയമായിട്ടില്ലെന്നും എംഐടി ശാസ്ത്രജ്ഞൻ ഡോ.ലിയോ ആന്റണി സെലി പറഞ്ഞു.
English Summary: AI Can Predict People's Race From X-Ray Images, And Scientists Are Concerned