ഐക്യദാർഢ്യവുമായി യൂറോപ്യൻ നേതാക്കൾ യുക്രെയ്നിൽ
Mail This Article
കീവ് ∙ റഷ്യയ്ക്കെതിരെ പൊരുതുന്ന യുക്രെയ്നിന് ഐക്യദാർഢ്യവുമായി യൂറോപ്യൻ രാഷ്ട്രത്തലവന്മാർ കീവിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റലി പ്രധാനമന്ത്രി മാരിയോ ദ്രാഗി എന്നിവരാണു പ്രത്യേക ട്രെയിനിൽ വ്യാഴാഴ്ച രാവിലെ ഒരുമിച്ചെത്തിയത്. അയൽ രാജ്യമായ റുമാനിയയുടെ പ്രസിഡന്റ് ക്ലോസ് ലൊഹാനി മറ്റൊരു ട്രെയിനിൽ എത്തി. 4 നേതാക്കളും റഷ്യൻ ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ വലിയ നാശം നേരിട്ട കീവിനു സമീപമുള്ള ഇർപിൻ നഗരം സന്ദർശിച്ചു. നേതാക്കൾ പിന്നീടു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി ചർച്ച നടത്തി.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 2 മാസം മുൻപ് കീവ് സന്ദർശിച്ചിരുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി എന്നീ രാഷ്ട്രനേതാക്കൾ നേരത്തേ കീവ് സന്ദർശിക്കാതിരുന്നതു യുക്രെയ്നിൽ വിമർശനത്തിനു കാരണമായിരുന്നു. യൂറോപ്യൻ ശക്തികളുടെ പിന്തുണ ആത്മാർഥമല്ലെന്നായിരുന്നു ആക്ഷേപം. അടുത്തയാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിയിൽ യുക്രെയ്നിന്റെ ഇയു അംഗത്വ പ്രഖ്യാപനം പ്രതീക്ഷിച്ചിരിക്കേയാണു നേതാക്കളുടെ സന്ദർശനം.
ഇതിനിടെ, ബ്രസൽസിൽ നാറ്റോ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനം ആരംഭിച്ചു. യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ വാഗ്ദാനം ചെയ്ത് പ്രഖ്യാപനമുണ്ടായേക്കും. മന്ത്രിതല സമ്മേളനത്തിനുശേഷം മാഡ്രിഡിൽ 29നും 30നും നാറ്റോ ഉച്ചകോടി ചേരുന്നുണ്ട്. ബുധനാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 100 കോടി ഡോളറിന്റെ ആയുധങ്ങൾ കൂടി യുക്രെയ്നിന് അനുവദിച്ചിരുന്നു.
English Summary: European leaders in Ukraine