അന്ന് ചാനൽ ചർച്ച നയിച്ചു; ഇന്ന് തെരുവിൽ ഭക്ഷണം വിൽക്കുന്നു
Mail This Article
കാബൂൾ ∙ കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ ഭരണം ഏറ്റെടുക്കുന്നതു വരെ വാർത്തകളുടെ ലോകത്തായിരുന്നു മൂസ മുഹമ്മദിയുടെ രാപകലുകൾ. വിവിധ സ്വകാര്യ ടിവി ചാനലുകളിൽ വാർത്താ അവതാരകനായും റിപ്പോർട്ടറായും പ്രവർത്തിച്ച മൂസ ഇന്നു കുടുംബം പുലർത്താൻ തെരുവോരത്ത് ഭക്ഷണം വിൽക്കുകയാണ്. കോട്ടും സ്യൂട്ടുമിട്ട് ചർച്ചകൾ നയിച്ച മൂസയെ കണ്ടാൽ തിരിച്ചറിയില്ല.
താലിബാൻ ഭരണമേറ്റെടുത്തതിനെത്തുടർന്നുണ്ടായ സാമ്പത്തികത്തകർച്ചയിൽ തൊഴിൽരഹിതനായ മൂസയുടെ കഥ കാബൂൾ സർവകലാശാല പ്രഫസർ കബീർ ഹഖ്മൽ ആണ് ലോകത്തിനു മുന്നിലെത്തിച്ചത്. മൂസയുടെ വാർത്താ അവതരണത്തിന്റെ ചിത്രവും തെരുവുകച്ചവടം നടത്തുന്ന ചിത്രവും ട്വീറ്റ് ചെയ്ത കബീർ ‘താലിബാനു കീഴിൽ മാധ്യമപ്രവർത്തകരുടെ ജീവിതം’ എന്ന അടിക്കുറിപ്പോടെയാണ് വിഷയം അവതരിപ്പിച്ചത്.
ചിത്രം പ്രചരിച്ചതോടെ അഫ്ഗാൻ ദേശീയ മാധ്യമമായ ആർടിഎ ടിവി മേധാവി അഹ്മദുല്ല വസീഖ്, മൂസ മുഹമ്മദിക്ക് ജോലി നൽകുമെന്നു പ്രഖ്യാപിച്ചു. എല്ലാ അഫ്ഗാൻ പ്രഫഷനലുകളെയും തങ്ങൾക്കാവശ്യമുണ്ടെന്നും വസീഖ് ട്വീറ്റ് ചെയ്തു.
English Summary: TV Anchor Mosa Mohammadi sells food on street in Taliban-ruled Afghanistan